റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഐക്യ കാഹളം ; ഒടുവില്‍ ട്രംപിന് ടെഡ് ക്രൂസിന്റെ എന്‍ഡോഴ്‌സ്‌മെന്റ്

08:59 pm 24/9/2016

– പി. പി. ചെറിയാന്‍
Newsimg1_43697840
വാഷിങ്ടണ്‍ : നവംബര്‍ 8ന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിച്ചിരിക്കെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലുണ്ടായിരുന്ന അനൈക്യത്തിന് അയവ് വരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി െ്രെപമറിയില്‍ ബദ്ധ വൈരികളായിരുന്ന ഡൊണാള്‍ഡ് ട്രംപും, ടെക്‌സാസ് സെനറ്റര്‍ ടെഡ് ക്രൂസും ഐക്യത്തിന്റെ പാതയിലൂടെ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പരാജയം ഉറപ്പുവരുത്തുന്നതിനും എട്ടു വര്‍ഷങ്ങള്‍ക്കുശേഷം വൈറ്റ് ഹൗസിന്റെ സാരഥ്യം ഏറ്റെടുക്കുന്നതിനും കൈകോര്‍ത്ത് മുന്നേറുവാന്‍ തീരുമാനിച്ചത് രാഷ്ട്രീയ പ്രവചനങ്ങളെ പോലും കാറ്റില്‍ പരത്തി. ഡോണാള്‍ഡ് ട്രംപിന്റെ ശകാരവര്‍ഷങ്ങള്‍ക്ക് ഇരയാകേണ്ടി വന്നിട്ടുളള ഡെഡ് ക്രൂസ് ട്രംപിനെ എന്‍ഡോഴ്‌സ് ചെയ്യുന്നു എന്ന വാര്‍ത്ത എതിരാളികളെപോലും അമ്പരപ്പിച്ചു.

സെപ്റ്റംബര്‍ 23 വെളളിയാഴ്ച വൈകിട്ടാണ് ടെഡ് ക്രൂസ്, ട്രംപിനെ പരസ്യമായി എന്‍ഡോഴ്‌സ് ചെയ്യുന്നാതയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വിജയത്തിനായി ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുമെന്നും പരസ്യപ്രസ്താവന നടത്തിയത്.

മാസങ്ങളായി മാനസിക തയ്യാറെടുപ്പിനും പ്രാര്‍ഥനയ്ക്കുശേഷമാണ് ഡോണാള്‍ഡ് ട്രംപിന് വോട്ട് ചെയ്യുവാന്‍ തീരുമാനിച്ചത്. ടെഡ് ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ കുറിച്ചിട്ടു. റിപ്പബ്ലിക്കന്‍ നോമിനിയെ പിന്തുണക്കുമെന്ന് ഒരു വര്‍ഷം മുമ്പ് എടുത്ത പ്രതിജ്ഞ നിറവേറ്റുവാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. വോട്ടര്‍മാര്‍ എന്റെ തീരുമാനത്തോട് യോജിക്കുമെന്ന് വിശ്വസിക്കുന്നു. ക്രൂസ് തുടന്നു.

ട്രംപിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മൈക്ക് പെന്‍സ് ഇരുവരേയും യോജിപ്പിക്കുന്നതിന് മുഖ്യപങ്ക് വഹിച്ചു. ടെഡ് ക്രൂസിന്റെ ക്യാമ്പയ്ന്‍ മനേജരേയും സ്‌പോക്ക് സ്മാന്‍ ജേസന്‍ മില്ലറേയും ട്രംപിന്റെ പ്രചരണ ചുമതലയില്‍ നിയമിച്ചതും ഇന്റര്‍ നെറ്റുമായി ബന്ധപ്പെട്ട വിഷയം സെനറ്റില്‍ ടെഡ് ക്രൂസ് അവതരിപ്പിച്ചതിനെ പിന്താങ്ങിയതും. ക്രൂസിന്റെ അടുത്ത സുഹൃത്തായ യുട്ട സെനറ്റര്‍ മൈക്ക് ലിയെ സുപ്രീം കോടതി ജഡ്ജിമാരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതും. ക്രൂസിനെ ട്രംപിനനുകൂലമായി തീരുമാനമെടുക്കുന്നതിനു പ്രേരിപ്പിച്ച ഘടകങ്ങളാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭരണത്തിലെത്തുമെന്നതിന്റെ സൂചനകളാണ് ഇതില്‍ നിന്നും വ്യക്തമാക്കുന്നത്.