11:49 am 12/05/2016
കോഴിക്കോട്: ബി.ജെ.പിക്ക് കേരളത്തില്‍ വേരുറപ്പിക്കാന്‍ കഴിയാത്തതിന്‍റെ പകയും ശാപവുമാണ് സൊമാലിയയോട് ഉപമിച്ച് മോദി തീര്‍ത്തതെന്ന് സി.പി.എം. പി.ബി അംഗം പിണറായി വിജയന്‍. കേരളത്തെ ഗുജറാത്താക്കാന്‍ ഇവിടുത്തെ ജനങ്ങള്‍ക്ക് സൗകര്യമില്ലെന്ന് മോദി മനസിലാക്കണമെന്നും പിണറായി പ്രസ്താവനയില്‍ പറഞ്ഞു.
ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട രണ്ടായിരത്തോളം പേരെ കൊന്നുതള്ളിയതിന്‍റെ രക്തകറയുള്ള ഗുജറാത്തിന്‍റെ മാതൃക കേരളീയര്‍ക്ക് വേണ്ട. ശാന്തിയിലും സൗഹാര്‍ദത്തിലും വിഷം കലര്‍ത്താന്‍ ഒരാളെയും അനുവദിക്കില്ല. ഇന്ത്യയെ മോചിപ്പിക്കും എന്ന് വാഗ്ദാനം ചെയ്ത് വോട്ട് വാങ്ങി അധികാരത്തിലെത്തിയ മോദി അഴിമതിയിലും വാഗ്ദാന ലംഘനത്തിലും കോണ്‍ഗ്രസിനോടാണ് മത്സരിക്കുന്നതെന്നും പിണറായി ആരോപിച്ചു.
ബി.ജെ.പിക്കാർ ഉള്‍പ്പെട്ട അഴിമതിക്കേസുകള്‍ മൂടിവെക്കാന്‍ സൊമാലിയയുടെ കാര്യം പറയുന്ന മോദി ഈ നാട്ടിലൊന്നുമല്ല ജീവിക്കുന്നത് എന്ന് തെളിയിച്ചിരിക്കുകയാണ്. സ്ഥിരമായി വിദേശയാത്ര നടത്തുന്നത് കൊണ്ടാണ് അദ്ദേഹത്തിനു സൊമാലിയയെ ഓര്‍മ വന്നതെന്ന് പിണറായി പരിഹസിച്ചു. ഗുജറാത്തിനെ സൊമാലിയയുമായി താരതമ്യം ചെയ്ത് വ്യത്യാസം കണ്ടെത്തിയിട്ട് കേരളത്തെ അപമാനിച്ചാല്‍ പോരേയെന്നും പിണറായി ചോദിച്ചു.