സിംഹങ്ങള്‍ക്ക് ആദ്യതോല്‍വി; ഹൈദരാബാദിന് പത്ത് വിക്കറ്റ് ജയം

08:29am 22/04/2016
ip
രാജ്‌കോട്ട്: നായകന്‍ ഡേവിഡ് വാര്‍ണറും ( 74 നോട്ടൗട്ട്)ശിഖര്‍ ധവാനും (53 നോട്ടൗട്ട്) നിറഞ്ഞാടിയ മത്സരത്തിനൊടുവില്‍ സണ്‍റൈസേഴ്‌സ് ഗ്ലൈഹദരാബാദിന് ഐ.പി.എല്ലില്‍ രണ്ടാം ജയം. ഈ സീസണില്‍ കളിച്ച മൂന്ന് മത്സരവും ജയിച്ച ആത്മവിശ്വാസവുമായി നാലാമങ്കത്തിനിറങ്ങിയ ഗുജറാത്ത് ലയണ്‍സിനെ സണ്‍റൈസേഴ്‌സ് പത്ത് വിക്കറ്റിനാണ് തകര്‍ത്തത്. ക്യാപ്റ്റന്‍ സുരേഷ് റെയ്‌നയുടെ അര്‍ധ സെഞ്ച്വറി (75) മികവിലാണ് ഗുജറാത്ത് ലയണ്‍സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് എടുത്തത്. 14.5 ഓവറില്‍ വിക്കറ്റ് നഷ്ടമാവാതെ ഹൈദരാബാദ് വിജയത്തിലത്തെി. ഗുജറാത്തിന്റെ പേരുകേട്ട ബൗളര്‍മാരെ അടിച്ചുപരത്തിയ വാര്‍ണര്‍ ഹൈദരാബാദിന് കാര്യങ്ങള്‍ എളുപ്പമാക്കി. ഒപ്പം ശിഖര്‍ ധവാന്‍ആദ്യമായി ഫോമിലായതും ഹൈദരാബാദിനെ വമ്പന്‍ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തി.
രാജ്‌കോട്ടിലെ പുല്ലുള്ള പിച്ചില്‍ ടോസ് നേടിയ സണ്‍റൈസേഴ്‌സ് ലയണ്‍സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ക്യാപ്റ്റന്‍ വാര്‍ണറുടെ തീരുമാനം ഉറപ്പിച്ചുകൊണ്ട് ആദ്യ ഓവര്‍ എറിഞ്ഞ ഭുവനേശ്വര്‍ കുമാറിന്റെ മൂന്നാമത്തെ പന്തില്‍ ഫോമിലുള്ള ആരോണ്‍ ഫിഞ്ചിന്റെ കുറ്റി പിഴുതുവീണു. സ്വിങ് ചെയ്ത യോര്‍ക്കര്‍ കുറ്റിയുമായി പറക്കുകയായിരുന്നു. അപ്പോള്‍ സ്‌കോര്‍ ബോര്‍ഡ് അനങ്ങിയിട്ടുപോലും ഉണ്ടായിരുന്നില്ല.
ആദ്യ ഓവറില്‍തന്നെ ക്രീസിലത്തെിയ ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന നേരിട്ട ആദ്യ പന്തുതന്നെ ബൗണ്ടറി കടത്തി തികഞ്ഞ ആത്മവിശ്വാസത്തിലാണ് തുടങ്ങിയത്. ബ്രണ്ടന്‍ മക്കല്ലവും റെയ്‌നയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ നേടിയ 55 റണ്‍സാണ് നിര്‍ണായകമായത്. വിവാഹത്തിനുശേഷം കളിക്കളത്തിലത്തെിയ രവീന്ദ്ര ജദേജ 14 പന്തില്‍ 14 റണ്‍സ് ചേര്‍ത്തു. ഒറ്റയാന്‍പോരാട്ടം നടത്തിയ റെയ്‌നയാണ് വന്‍ തകര്‍ച്ചയില്‍നിന്ന് ടീമിനെ കാത്തത്. 51 പന്തിലാണ് 75 റണ്‍സ് അടിച്ചുയര്‍ത്തി റെയ്‌ന കളംവിട്ടത്. കളിയിലെ കേമനായ ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ ഹെന്റിക്വസാണ് റെയ്‌നയെ പിടികൂടിയത്. അവസാന ഓവറില്‍ ഭുവി മൂന്ന് വിക്കറ്റും വീഴ്ത്തി.