മോഹൻലാൽ നായകനായ പുലിമുരുകൻ കടൽ കടക്കുന്നു. സിനിമ ഇംഗ്ലീഷ്, ചൈനീസ് അടക്കമുള്ള വിദേശ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുമെന്ന് മോഹൻലാൽ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. കരിയറിലെ ഏറ്റവും മികച്ച ആക്ഷൻ ചിത്രമാണ് മുരുകനെന്നും താരം പറഞ്ഞു. ഷൂട്ടിങ് തിരക്കുകൾക്ക് ഇടവേള കൊടുത്ത് മുംബൈയിലെത്തിയ ലാൽ സുഹൃത്തുക്കൾക്കൊപ്പം സിനിമ കണ്ടു.
കാടിറങ്ങിയ മുരുകൻ മുംബൈയിലുമെത്തി. ഷൂട്ടിംഗ്തിരക്കുകൾക്ക് ചെറിയൊരു ബ്രേക്കിട്ട് സുഹൃത്തുക്കളെ കാണാനെത്തിയ ലാലിന്റെ മുഖത്ത് കളിതമാശ. കൂട്ടുകാർക്കായി ഒരുക്കിയ പ്രത്യേക ഷോയിൽ വെള്ളിത്തിരയിലെ പുലിയിറക്കം ലാലും ആസ്വദിച്ചു.
കേരളത്തിൽ റെക്കോർഡുകൾ ഭേദിച്ച് തകർത്തോടുന്ന പടം ഇനി കടലുകടക്കും.
നാൽപതോളം സുഹൃത്തുക്കൾ പ്രദർശനത്തിന് എത്തി. സിനിമയിലെ തകർപ്പൻ ഇടി രംഗങ്ങളാണ് എല്ലാവർക്കും ഇഷ്ടമായത്. നടിമാരായ ഇഷാ തൽവാർ, നദിയ മൊയ്തു, ഏഷ്യാനെറ്റ് എംഡി കെ മാധവൻ, സ്റ്റീഫൻ ദേവസി തുടങ്ങി സിനിമാ സാംസ്കാരിക ബിസിനസ് മേഖലകളിലെ പ്രമുഖരും പടംകാണാനുണ്ടായിരുന്നു.
പീറ്റർ ഹെയിൻ ഒരുക്കിയ, ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന ആക്ഷൻ സീക്വൻസുകളാണ് പുലിമുരുകന്റെ ഹൈലൈറ്റ്.