ഫ്‌ളോറിഡായില്‍ ട്രംപിന്റെ ലീഡ് വര്‍ധിക്കുന്നതായി സര്‍വ്വേ

02:27 pm 1/11/2016

പി. പി. ചെറിയാന്‍
unnamed
ഫ്‌ളോറിഡ: പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഫ്‌ലോറിഡാ സംസ്ഥാനത്തെ വിജയം ഇരുപാര്‍ട്ടികള്‍ക്കും നിര്‍ണ്ണായകമാണെന്നിരിക്കെ ഇതുവരെ ഹിലറിക്കുണ്ടായിരുന്ന ലീഡ് കുത്തനെ കുറഞ്ഞതായും ട്രംപിനു നാലു പോയിന്റ് ലീഡ് വര്‍ദ്ധിച്ചതായും ന്യുയോര്‍ക്ക് ടൈംസ് അഫ് ഷോട്ട് / സിയന്‍ സര്‍വ്വേ ഫലങ്ങള്‍ ചൂണ്ടികാണിക്കുന്നു.

എഫ്ബിഐ തലവന്‍ ഇമെയില്‍ വിവാദത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നു പ്രഖ്യാപിച്ചതിനു തൊട്ടു പുറകില്‍ ഹിലറിയുടെ ലീഡ് കുറയുകയും ട്രംപ് മുന്നിലെത്തുകയായിരുന്നു. ഒരു മാസം മുന്‍പു നടത്തിയ സര്‍വ്വേയില്‍ ഹിലറി പോയിന്റ് നിലയില്‍ വളരെ മുന്നിലായിരുന്നു. 46 ശതമാനം വോട്ടര്‍മാര്‍ ട്രംപിനെ അനുകൂലിച്ചപ്പോള്‍ 42 ശതമാനമാണ് ഹിലറിയെ അനുകൂലിച്ചത്.

ഫ്‌ലോറിഡായിലെ 29 ഇലക്ട്രറല്‍ വോട്ടുകള്‍ ട്രംപിനെ സംബന്ധിച്ചു വിജയിക്കുന്നതിന് അനിവാര്യമാണ്. ഹിലറിക്ക് മറ്റു സംസ്ഥാനങ്ങളില്‍ വിജയം ലഭിക്കുമെന്നിരിക്കെ ഫ്‌ലോറിഡായിലെ ഇലക്ട്രറല്‍ വോട്ടുകള്‍ അത്രയും നിര്‍ണ്ണായകമല്ല.

ഫ്‌ലോറിഡായിലെ ഹിസ്പാനിക്ക്, ബ്ലാക്ക് വോട്ടര്‍മാര്‍ ഹിലറിയെ പിന്തുണച്ച പ്പോള്‍, വൈറ്റ് ബഹുഭൂരിപക്ഷം വോട്ടര്‍മാരും ട്രംപിനാണ് പിന്തുണ നല്‍കുന്നത്. ക്യുബന്‍ വോട്ടര്‍മാര്‍ക്ക് വളരെ സ്വാധീനമുളള ഫ്‌ലോറിഡായില്‍ ഹില്ലറിക്കുണ്ടായിരുന്ന പിന്തുണയില്‍ സാരമായ മാറ്റം സംഭവിക്കുകയും അതു ട്രംപിനനുകൂലമാകുന്നതായും സര്‍വ്വേ ഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. തിരഞ്ഞെടുപ്പ് അടുക്കും തോറും ദേശീയതലത്തില്‍ ട്രംപ് നില മെച്ചപ്പെടുത്തുമ്പോള്‍ ഹിലറി ഇമെയില്‍ വിവാദത്തില്‍ കുരുങ്ങി കിടക്കുകയാണ്.