ഷിക്കാഗോയില്‍ വാരാന്ത്യം കൊല്ലപ്പെട്ടത് ഇരട്ടകള്‍ ഉള്‍പ്പെടെ 17 പേര്‍

09:33 am 2/11/2016

പി. പി. ചെറിയാന്‍
Newsimg1_29020026
ഷിക്കാഗോ : ഷിക്കാഗോ സിറ്റിയിലും പരിസരങ്ങളിലുമായി ഒക്ടോബര്‍ 28, 29, 30 തീയതികള്‍ ഇരട്ട സഹോദരന്മാര്‍ ഉള്‍പ്പെടെ 17 പേര്‍ വെടിവെയ്പില്‍ കൊല്ലപ്പെടുകയും 41 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.

ഞായറാഴ്ച രാവിലെ 17 വയസ്സുളള എഡ്!വിന്‍, എഡ്!വേര്‍ഡ് എന്നീ ഇരട്ടകള്‍ക്ക് വീടിനു വെളിയില്‍ നില്‍ക്കുമ്പോഴാണ് നെഞ്ചിലും തലയിലും വെടിയേറ്റത്. ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.ശനിയാഴ്ച രാത്രി ഒബേണ്‍ ഏരിയായിലുളള ഒരു റസ്‌റ്റോറന്റില്‍ വെടിയേറ്റ് രണ്ട് സ്ത്രീകളും കൊല്ലപ്പെട്ടു.

വെടിവെയ്പു സംഭവങ്ങള്‍ വ്യാപകമായതോടെ പൊലീസ് നടത്തിയ റെയ്ഡില്‍ ഈ വര്‍ഷം മാത്രം ഷിക്കാഗൊയില്‍ നിന്നും 7,000 അനധികൃത തോക്കുകളാണ് പിടികൂടിയതെന്ന് സിറ്റി സൂപ്രണ്ട് ജോണ്‍സന്‍ ഹോപ്‌സ് പറഞ്ഞു.

ലോകത്തിലെ മറ്റു സ്ഥലങ്ങളെപോലെ ഷിക്കാഗോ സിറ്റിയും ഒരു യുദ്ധക്കളമായി മാറിയിരിക്കുന്നു. ഇവിടെ കുട്ടികള്‍ പോലും സുരക്ഷിതരല്ല. പിതാവിനെ സഹായിച്ചിരുന്ന 14 വയസുകാരന്‍ എവിടെ നിന്നോ പാഞ്ഞു വന്ന വെടിയുണ്ടയേറ്റ് മരിച്ചതിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു കുക്ക് കൗണ്ടി കമ്മീഷണര്‍ റിച്ചാര്‍ഡ് ബോയ്കിന്‍. ഈഗിള്‍വുഡിന്റെ സമീപത്ത് 28 വയസുകാരന്‍ തിങ്കളാഴ്ച രാവിലെ വെടിയേറ്റ് മരിച്ചതാണ് ഏറ്റവും ഒടുവിലെ സംഭവം.

സിറ്റി, കൗണ്ടി, സ്‌റ്റേറ്റ്, ഫെഡറല്‍ തുടങ്ങിയ ഭരണ കേന്ദ്രങ്ങള്‍ ഗണ്‍വയലന്‍ സ് തടയുന്നതിനുളള അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതില്‍ പരാജയപ്പെടുന്നതായും കമ്മീഷണര്‍ അഭിപ്രായപ്പെട്ടു. ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ട 2016 ലെ വാരാന്ത്യമായിരുന്നു ഇത്. വെളളിയാഴ്ച വൈകിട്ട് 4.45 മുതല്‍ ഞായറാഴ്ച 9.15 വരെ നടന്ന വെടിവെപ്പില്‍ കൊല്ലപ്പെട്ടവരെ കൂടാതെ 41 പേര്‍ക്ക് വെടിയേറ്റിട്ടുണ്ട്.