ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ് ഹൈകമാന്‍ഡിന്‍െറ ക്ഷണപ്രകാരം ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലേക്ക്.

8:10 am 15/1/2017
images (1)

തിരുവനന്തപുരം: ഡി.സി.സി പ്രസിഡന്‍റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുന്ന ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ് ഹൈകമാന്‍ഡിന്‍െറ ക്ഷണപ്രകാരം ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലേക്ക്. ഞായറാഴ്ച ഡല്‍ഹിക്ക്തിരിക്കുന്ന അദ്ദേഹം തിങ്കളാഴ്ച രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. 17ന് മടങ്ങും. ഉമ്മന്‍ ചാണ്ടിയെ അനുനയിപ്പിക്കണമെന്ന രമേശ് ചെന്നിത്തലയുടെയും വി.എം. സുധീരന്‍െറയും ആവശ്യത്തിന്‍െറ അടിസ്ഥാനത്തിലാണ് ഹൈകമാന്‍ഡ് ചര്‍ച്ചക്ക് തയാറായിരിക്കുന്നത്.

ഡി.സി.സി പ്രസിഡന്‍റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകളില്‍ പലതും വസ്തുതാവിരുദ്ധമാണെന്ന് ഡല്‍ഹിയില്‍ പോകുന്നത് അറിയിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ ഉമ്മന്‍ ചാണ്ടി അറിയിച്ചു. വാര്‍ത്തകളില്‍ ചിലത് അതിശയോക്തിപരമാണ്. ഡി.സി.സി പ്രസിഡന്‍റുമാരുടെ നാമനിര്‍ദേശത്തിനെതിരെ ഒന്നുംതന്നെ താന്‍ പറഞ്ഞിട്ടില്ല. എന്നാല്‍, അതുസംബന്ധിച്ച് വ്യക്തമായ ചില അഭിപ്രായങ്ങള്‍ തനിക്കുണ്ട്. അത് നേതൃത്വത്തോട് പറയും. പാര്‍ട്ടിയില്‍ തെരഞ്ഞെടുപ്പ് വേണമെന്ന അഭിപ്രായം ശക്തമായിട്ടുണ്ട്. അത് പുതിയതല്ല. സംഘടനതെരഞ്ഞെടുപ്പിലൂടെ താഴത്തെട്ട് മുതല്‍ ഊര്‍ജസ്വലമായ നേതൃത്വം ഉണ്ടായാല്‍ മാത്രമേ പാര്‍ട്ടി നേരിടുന്ന വെല്ലുവിളികളെ ഫലപ്രദമായി നേരിടാന്‍ കഴിയൂവെന്നാണ് തന്‍െറ വ്യക്തിപരമായ അഭിപ്രായം. കോണ്‍ഗ്രസ്നേതൃത്വവുമായി നടത്തിയ ചര്‍ച്ചകളിലെല്ലാം ഇക്കാര്യം ഉന്നയിക്കുകയും അനുകൂല പ്രതികരണം ഉണ്ടാകുകയും ചെയ്തിട്ടുണ്ടെമന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.