കൊറിയൻ ഉപദ്വീപിന് സമീപം യു.എസ് കപ്പലുകൾ വിന്യസിക്കാൻ പെൻറഗൺ ഉത്തരവിട്ടു.

11:13 am 10/4/2017

ന്യൂയോർക്: ഉത്തര കൊറിയയുടെ ആവർത്തിച്ചുള്ള മിസൈൽ പരീക്ഷണങ്ങളെ തുടർന്ന് കൊറിയൻ ഉപദ്വീപിന് സമീപം യു.എസ് കപ്പലുകൾ വിന്യസിക്കാൻ പെൻറഗൺ ഉത്തരവിട്ടു. വിമാനവാഹിനിയടങ്ങുന്ന, കാൾ വിൽസൺ എന്നുപേരിട്ട സംഘം സിംഗപ്പൂരിൽനിന്ന് കൊറിയൻ ഉപദ്വീപിലേക്ക് തിരിക്കും.
ഉത്തര കൊറിയയുടെ വീണ്ടുവിചാരമില്ലാത്തതും നിരുത്തരവാദപരവുമായ പെരുമാറ്റമാണ് യു.എസ് നീക്കത്തിന് വഴിതെളിച്ചതെന്ന് കൊറിയയുടെ സമീപകാല ആണവപരീക്ഷണങ്ങളെക്കുറിച്ച് സൂചന നൽകിക്കൊണ്ട് യു.എസ് നാവിക ഉദ്യോഗസ്ഥൻ പറഞ്ഞു. ഉത്തര കൊറിയയുടെ ഭീഷണി യു.എസ് നേരിടുമെന്ന് നേരേത്ത പ്രസിഡൻറ് ഡോണൾഡ് ട്രംപ് അറിയിച്ചിരുന്നു. സിറിയയിൽ അമേരിക്ക മിസൈൽ ആക്രമണം നടത്തിയതിന് പിറകെയാണ് കൊറിയക്കെതിരായ നീക്കം. ആണവപരീക്ഷണങ്ങൾ ഒഴിവാക്കാനുള്ള മുന്നറിയിപ്പ് നിഷേധിച്ച ഉത്തര കൊറിയക്കുള്ള സന്ദേശമായി യു.എസ് മിൈസൽ ആക്രമണം വിലയിരുത്തപ്പെട്ടിരുന്നു.
സൈനികക്കപ്പലുകളുടെ സംഘം നേരേത്ത തീരുമാനിച്ചതുപോലെ ആസ്ട്രേലിയയിലെ തുറമുഖങ്ങൾ സന്ദർശിക്കുന്നതിനുപകരം പടിഞ്ഞാറൻ ശാന്തസമുദ്രത്തിൽ നിലയുറപ്പിക്കും. സാൻറിയാഗോയിൽനിന്ന് ജനുവരി അഞ്ചിന് പുറപ്പെട്ട കാൾ വിൽസൺ സംഘം ദക്ഷിണചൈനാക്കടലിലെ പതിവ് പട്രോളിങ്ങിലും മേഖലയിലെ നിരവധി സുരക്ഷാദൗത്യങ്ങളിലും പങ്കാളിയായിട്ടുണ്ട്.