02:58 pm 19/4/2017

കലിഫോർണിയ: കൊലപാതകം അടക്കമുള്ള ഭീതിജനക രംഗങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നതു തടയുമെന്നു ഫേസ്ബുക്ക് സിഇഒ മാർക്ക് സുക്കർ ബർഗ്. ക്ലീവ്ലാൻഡ് കൊലപാതകരംഗം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യപ്പെട്ടതും വ്യാപകമായി ഷെയർ ചെയ്യപ്പെട്ടതും കടുത്ത പ്രതിഷേധം ഉയർത്തിയ സാഹചര്യത്തിലാണ് സുക്കർ ബർഗിന്റെ പ്രഖ്യാപനം.
ക്ലീവ്ലാൻഡിൽ 74കാരനായ റോബർട്ട് ഗോഡ്വിൻ സീനിയറിനെ അക്രമി വെടിവച്ചുകൊല്ലുന്ന രംഗമാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യപ്പെട്ടത്. ഇതു വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. രണ്ടു മണിക്കൂറോളം ഇതു ഫേസ്ബുക്കിൽ ലഭ്യമായിരുന്നു. കന്പനിയിലെ സോഫ്റ്റ് വെയർ വിദഗ്ധരുടെ വാർഷിക സമ്മേളനത്തിൽ സംസാരിക്കവേയാണ് ഇത്തരം ഭീതിജനകമായ വീഡിയോകൾ ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്യുന്നതു തടയുമെന്നു സുക്കർബർഗ് പറഞ്ഞത്. റോബർട്ട് ഗോഡ്വിനിന്റെ വീഡിയോ ക്ലിപ് ഫേസ്ബുക്കിൽ പ്രചരിക്കാൻ ഇടയായതിൽ അദ്ദേഹത്തിന്റെ കുടുംബത്തോടു സുക്കർബർഗ് ഖേദം അറിയിച്ചു.
കൊലപാതകം അടക്കമുള്ള ഭീതിജനകമായ രംഗങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നുണ്ടോയെന്നു കർശനമായി നിരീക്ഷിക്കുമെന്നു അദ്ദേഹം പറഞ്ഞു. ഈ നിരീക്ഷണ സംവിധാനം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും കന്പനി ആലോചിക്കും. നൂറു കോടിയിലേറെ വരുന്ന ഫേസ്ബുക്ക് ഉപയോക്താക്കൾ ഇടുന്ന പോസ്റ്റുകൾ പരിശോധിക്കാനും മറ്റും ഏതാനും ആയിരങ്ങളിലൊതുങ്ങുന്ന ജീവനക്കാരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇതു ഫലപ്രദമല്ല എന്നാണ് ക്ലീവ്ലാൻഡ് സംഭവം തെളിയിക്കുന്നത്.
പോക്മോൻ ഗെയിമിനു സദൃശ്യമായ സോഫ്റ്റ് വെയർ സാധ്യതകൾ ഫേസ്ബുക്കിൽ ഉപയോഗിക്കുന്നതിനുള്ള ഗവേഷണങ്ങളിൽ കന്പനി ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും സുക്കർബർഗ് ജീവനക്കാരുടെ യോഗത്തിൽ അറിയിച്ചു.
