10:55 pm 29/1/2017
ചെന്നൈ: ജെല്ലിക്കെട്ട് പ്രക്ഷോഭം വീണ്ടും ശക്തമാവുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നതിനിടെ ചെന്നൈ മറീന ബീച്ച് പരിസരത്ത് ഫെബ്രുവരി 12 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിരോധനാജ്ഞയുടെ സാഹചര്യത്തിൽ മറീന ബീച്ചിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ സാധിക്കില്ല. കർശന പരിശോധനകൾക്ക് ശേഷം മാത്രമേ ബീച്ചിലേക്ക് എത്തുന്നവരെ കടക്കാൻ അനുവദിക്കുകയുള്ളു.
ചെെന്നെ സിറ്റി പൊലീസ് കമീഷണറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജെല്ലിെകട്ട് പ്രക്ഷോഭത്തിൽ സർക്കാറിൽ നിന്ന് അനുകൂല തീരുമാനമുണ്ടായെങ്കിലും വീണ്ടും പ്രക്ഷോഭം തുടങ്ങാൻ ദേശവിരുദ്ധ ശക്തികൾ നീക്കം നടത്തുന്ന പശ്ചാത്തലത്തിലാണ് നടപടി. വീണ്ടും ജെല്ലിക്കെട്ട് പ്രക്ഷോഭം ആരംഭിക്കുകയാണെന്ന തരത്തിലുള്ള മെസേജുകൾ സോഷ്യൽ മീഡിയയിലൂടെ വ്യാപിക്കുന്നുണ്ടെന്നും ഇൗ സാഹചര്യത്തിലാണ് വിലക്ക് പ്രഖ്യാപിച്ചതെന്ന് പൊലീസ് കമീഷണർ എസ്. ജോർജ് വിശദീകരിച്ചു.
ജെല്ലിെകട്ട് നടത്തണമെന്ന് ആവശ്യപ്പെട്ട് സമാനതകളില്ലാത്ത പ്രക്ഷോഭമാണ് മറീന ബീച്ചിൽ നടന്നത്. പ്രക്ഷോഭത്തിനൊടുവിൽ സംസ്ഥാന സർക്കാറിന് ജെല്ലികെട്ടിന് അനുകൂലമായി ഒാർഡിൻസ് പുറത്തിറക്കിയിരുന്നു. എന്നാൽ നടപടിക്ക് ശേഷം പൊലീസ് പ്രക്ഷോഭകാരികളെ ഒഴിപ്പിക്കുന്ന സമയത്ത് വ്യാപകമായ ആക്രമണങ്ങളാണ് ചെന്നൈയിൽ ഉണ്ടായത്.

