07:22 pm 27/4/2017
ന്യൂഡല്‍ഹി: ജമ്മുകാഷ്മീരിൽ സൈന്യത്തിനു നേരെ കല്ലേറുനടത്തുന്നവരെ നേരിടാൻ വനിതാ ബറ്റാലിയനെ നിയമിക്കാൻ കേന്ദ്രസർക്കാർ തയാറെടുക്കുന്നു. ശ്രീനഗറിലെ ചാൽ ചൗക്കിൽ വിദ്യാർഥിനികൾ സൈന്യത്തിനു നേരെ കല്ലേറുനടത്തിയ സംഭവത്തിനു പിന്നാലെയാണ് വനിതാ ബറ്റാലിയനെ നിയമിക്കാൻ കേന്ദ്രം തീരുമാനിച്ചത്. ആയിരത്തോളം വനിതാ ഉദ്യോഗസ്ഥര്‍ പ്രത്യേക ബറ്റാലിയനില്‍ ഉണ്ടാകും. അഞ്ച് ഐ ആര് ബികളുടെ ഭാഗമായാണ് വനിത ബറ്റാലിയന് പ്രവര്‍ത്തിക്കുക.
ഐആര്‍ബിയിലെ 5000 ഒഴിവുകളിലേക്ക് 1,40,000 ഉദ്യോഗാർഥികളാണ് അപേക്ഷിച്ചിരിക്കുന്നത്. ഇതില്‍ 40 ശതമാനം പേരും കാഷ്മീർ താഴ്വരയില് നിന്നുള്ളവരാണ്. പുതിയ ബറ്റാലിനിലേക്കുള്ള നിയമന നടപടികള്‍ ആരംഭിച്ചു. താഴ്വരയിലെ കല്ലേറ് പ്രതിഷേധക്കാരെ നേരിടുന്നതാണ് വനിത ബറ്റാലിയന്റെ പ്രധാന ചുമതല. മറ്റ് ക്രമസമാധാന പ്രശ്നങ്ങളിലും ഇവർ ഇടപെടും.
പ്രാദേശിക പ്രാതിനിധ്യം ഉറപ്പു വരുത്തുക എന്ന ഉദേശത്തോടെയാണ് കേന്ദ്ര സേനയായ ഐആര്‍ബി പ്രവര്‍ത്തിക്കുന്നത്. അതത് പ്രദേശത്തില്‍ നിന്നുള്ളവരെയാണ് ഓരോ സംസ്ഥാനങ്ങളിലെയും ഐആര്‍ബി കേന്ദ്രങ്ങളിലേക്ക് നിയോഗിക്കുന്നത്. ആഭ്യന്ത്ര മന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തില്‍ നടന്ന കാഷ്മീർ അവലോകനത്തിലാണ് പുതിയ തീരുമാനം.