മുംബൈ: ഇന്ത്യയിലെ ഐ.ടി കമ്പനി മേധാവികൾ അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപിന്റെ ഉദ്യോഗസ്ഥരുമായി കൂടികാഴ്ച നടത്തും. എച്ച്–1ബി വിസയിൽ കർശന നിയന്ത്രണമേർപ്പെടുത്താൻ അമേരിക്ക ഒരുങ്ങുന്നതിനിടെയാണ് തീരുമാനം. വിസ നിരോധനം മൂലം 150 ബില്യൺ ഡോളറിന്റെ നഷ്ടം ഇന്ത്യയിലെ ഐ.ടി വ്യവസായത്തിന് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
വിസയിൽ കർശന നിയന്ത്രണമേർപ്പെടുത്തുന്ന ബില്ല് യു.എസ് കോൺഗ്രസിൽ അവതരിപ്പിച്ചിരുന്നു. എച്ച്–1ബി വിസ ഉപയോഗിച്ച് അമേരിക്കയിലെത്തുന്നവർക്കുള്ള മിനിമം ശമ്പളം ഇരട്ടിയാക്കാൻ ബില്ലിൽ ശിപാർശയുണ്ട്. ഇത് നടപ്പിലായാൽ ഐ.ടി കമ്പനികൾക്ക് അത് വൻ നഷ്ടമുണ്ടാക്കും. ഇൗ പശ്ചാത്തലത്തിലാണ് വിഷയത്തിൽ ചർച്ച നടത്താൻ െഎ.ടി കമ്പനികൾ ഒരുങ്ങുന്നത്.
എച്ച്–1ബി വിസയുടെ കാര്യത്തിൽ ഉടൻ തന്നെ തീരുമാനത്തിലെത്തണമെന്ന് ഇന്ത്യയിലെ സോഫ്റ്റ്വെയർ കമ്പനികളുടെ സംഘടനയായ നാസ്കോം യോഗത്തിൽ ആവശ്യമുയർന്നിരുന്നു. ഡോണാൾഡ് ട്രംപ് അധികാരത്തിലെത്തിയാൽ ഉണ്ടാവുന്ന പ്രതിസന്ധി മുന്നിൽ കണ്ട് പല അമേരിക്കൻ കമ്പനികളും ഇന്ത്യൻ െഎ.ടി കമ്പനികൾക്ക് ഒാർഡറുകൾ നൽകിയിരുന്നില്ല. ഇൻഫോസിസ്, വിപ്രോ, ടി.സി.എസ് പോലുള്ള മുൻ നിര െഎ.ടി കമ്പനികളെ ഇത് പ്രതിസന്ധിയിലാക്കിയിരുന്നു.