03:00 pm 18/2/2017

ചെന്നൈ: തമിഴ്നാട് നിയസഭയിൽ വിശ്വാസവോട്ടെടുപ്പിനിടെ നാടകീയ രംഗങ്ങൾ. സ്പീക്കറുടെ മേശയും കസേരയും മൈക്കും ഡിഎംകെ അംഗങ്ങൾ തകർത്തു. ബഞ്ചിനു മുകളിൽ കയറി ഡിഎംകെ അംഗങ്ങൾ പ്രതിഷേധിക്കുകയാണ്. ഡിഎംകെ അംഗം ശെൽവം സ്പീക്കറുടെ കസേരയിൽ കയറി ഇരിക്കുകയും ചെയ്തു. ബഹളത്തെ തുടർന്ന് നിയമസഭ ഒരു മണിവരെ നിർത്തിവച്ചതായി സ്പീക്കർ പി. ധനപാൽ പറഞ്ഞു. 
രഹസ്യവോട്ടെടുപ്പ് ആവശ്യപ്പെട്ടാണ് ഡിഎംകെ അംഗങ്ങൾ സഭയിൽ ആക്രമണം അഴിച്ചുവിട്ടത്. ഇതിനിടെ ഡിഎംകെ അംഗം ദുരൈമുരുകന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റി. നിയമസഭയിലെ രണ്ടു സുരക്ഷാ ജീവനക്കാർക്കും സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്.
രഹസ്യബാലറ്റ് വേണമെന്ന് ഒ. പനീർശെൽവവും പ്രതിപക്ഷ നേതാവ് സ്റ്റാലിനും നിയമസഭ തുടങ്ങിയപ്പോഴേ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ രഹസ്യബാലറ്റ് അനുവദിക്കാനാകില്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്. ഇതിനുശേഷം പനീർശെൽവത്തെ അനുകൂലിച്ച് ഡിഎംകെ അംഗങ്ങൾ സഭയ്ക്കുള്ളിൽ മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
നേരത്തേ, നിയമസഭയിൽ മാധ്യമപ്രവർത്തകരെ പ്രവേശിപ്പിക്കുന്നത് തടഞ്ഞത് പ്രതിഷേധത്തിനു കാരണമായാരുന്നു.
