10;20 am. 11/12/2016

അബൂജ: നൈജീരിയയിലെ ഒയോയിൽ ക്രിസ്ത്യൻ പള്ളിയുടെ മേൽകൂര തകർന്ന് 60 പേർ മരിച്ചു. ബിഷപ്പിന് പട്ടം നൽകുന്ന ചടങ്ങ് പുരോഗമിക്കുന്നതിനിടെ റീഗ്നേഴ്സ് ബൈബിൾ ചർച്ചിന്‍റെ മേൽക്കൂരയാണ് തകർന്നു വീണത്. തെക്ക് കിഴക്കൻ നൈജീരിയയിലാണ് സംഭവം.
അപകടം സംഭവിക്കുമ്പോൾ അക്വഇബോം സ്റ്റേറ്റ് ഗവർണർ ഉദം ഇമ്മാനുവൽ പള്ളിയിൽ ഉണ്ടായിരുന്നു. എന്നാൽ, ഗവർണർ അത്ഭുതകരമായി രക്ഷപ്പെട്ടു. പള്ളി നിർമാണ ഘട്ടത്തിലായിരുന്നുവെന്നും ബിഷപ്പിനെ വാഴിക്കാനുള്ള ചടങ്ങിന് വേണ്ടി വേഗത്തിൽ പൂർത്തിയാക്കിയതാണെന്നും ദൃക്സാക്ഷികൾ പറഞ്ഞു.
മേൽകൂര നിർമാണത്തിന് ഉപയോഗിച്ച ലോഹ കഴുക്കോലുകളും തകിടുകളുമാണ് തകർന്നു വീണത്. സംഭവത്തിൽ പ്രസിഡന്‍റ് മുഹമ്മദ് ബുഹാരി ദുഃഖം രേഖപ്പെടുത്തി. അപകടത്തെ കുറിച്ച് സംസ്ഥാന സർക്കാർ അന്വേഷണം ആരംഭിച്ചതായി ഗവർണറുടെ വക്താവ് എരറ്റെ ഉദോവ് അറിയിച്ചു.
2014ൽ നൈജീരിയയിലെ ലാവോസിൽ പള്ളി ഹോസ്റ്റൽ തകർന്ന് നിരവധി പേർ മരിച്ചിരുന്നു.
