പുത്തൻവേലിക്കര പീഡനം: വൈദികന് ഇരട്ട ജീവപര്യന്തം

01:11 am 08/12/2016
puthanvelikkara
എറണാകുളം: പുത്തൻവേലിക്കര പീഡനക്കേസിൽ ഒന്നാം പ്രതിയും വൈദികനുമായ എഡ്വിൻ ഫിഗറസിന് ഇരട്ടജീവപര്യന്തവും 2,15000 രൂപ പിഴയും. സഹോദരൻ സിൽവസ്റ്റർ ഫിഗറസിന് ഒരു വർഷവും പ്രത്യേക കോടതി തടവ് വിധിച്ചു. 14 കാരിയായ പെൺകുട്ടിയെ പള്ളിയിൽ വെച്ച് പീഡനത്തിനിരയാക്കിയെന്നാണ് കേസ്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

റോമൻ കത്തോലിക്കാ സഭയുടെ കോട്ടപ്പുറം രൂപതക്ക് കീഴിലുള്ള പുത്തന്‍വേലിക്കര ലൂര്‍ദ്മാത പള്ളിയിലാണ് സംഭവം. പള്ളിമേടയിലേക്ക് കുട്ടിയെ വികാരി ഇടയ്ക്കിടെ കൂട്ടിക്കൊണ്ട് പോകുന്നതില്‍ സംശയം തോന്നിയ കുട്ടിയുടെ മാതാവ് വിവരം ചോദിച്ചപ്പോഴാണ് പീഡനകാര്യം അറിഞ്ഞത്. ഇൗ വർഷം ഏപ്രിലിലാണ് പീഡനവിവരം പുറത്തുവന്നത്. സംഭവം പുറത്തായതോടെ വികാരിയച്ചനെ സഭ നീക്കം ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് പുത്തന്‍വേലിക്കര പൊലീസ് നടത്തിയ അന്വേഷണത്തിൽ ഫാ. എഡ്വിന്‍ ഫിഗറസ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. പ്രമുഖ ധ്യാനഗുരുവും പ്രഭാഷകനും ഗായകനുമാണ് ഫാ.എഡ്‌വിന്‍ ഫിഗറസ്. അന്വേഷണത്തിന്‍െറ തുടക്കത്തില്‍ തന്നെ വികാരി യു.എ.ഇയിലേക്ക് കടന്നു. തിരിച്ചെത്തിയശേഷം ഇയാള്‍ ഡിവൈ.എസ്.പി ഓഫിസില്‍ കീഴടങ്ങുകയായിരുന്നു.