05:24pm 30/3/2017
ന്യൂഡല്‍ഹി: പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തിന് താന്‍ ഉത്തരവാദിയാണെങ്കില്‍ അന്നത്തെ ആഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോക്കും ഉത്തരവാദിത്തമുണ്ടെന്ന് ടി.പി സെന്‍കുമാര്‍.
എൽ.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ച നടപടിക്കെതിരെ സുപ്രീം കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോഴായിരുന്നു സെന്‍കുമാറിന്റെ അഭിഭാഷകന് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സെന്‍കുമാറിനെ സ്ഥാനം മാറ്റിയ സര്‍ക്കാര്‍ നളിനി നെറ്റോയെ ചീഫ് സെക്രട്ടറിയായി ഉയര്‍ത്തിയെന്നും അഭിഭാഷകന് കോടതിയെ അറിയിച്ചു.
തുടര്‍ന്ന് ടി.പി.സെന്‍കുമാറിന്റെ സ്ഥാനമാറ്റവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സര്‍ക്കാരിനോട് വിശദീകരണം തേടി.രാഷ്ട്രീയവിരോധമാണ് സ്ഥാനമാറ്റത്തിന് കാരണമെന്നാണ് സെന്‍കുമാറിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ദുഷ്യന്തവേ വാദിച്ചത്. പുറ്റിങ്ങല്‍ വെടിക്കെട്ടപകടവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ അന്ന് ഡി.ജി.പിയായിരുന്ന സെന്‍കുമാറിനെതിരെ യാതരുവിധ പരാമര്‍ശങ്ങളുമില്ലെന്ന് അഭിഭാഷകന് ചൂണ്ടിക്കാട്ടി. ജിഷാ കേസിലെ വീഴ്ചയല്ല സ്ഥാനമാറ്റത്തിന് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞതിന്റെ രേഖകളും അദ്ദേഹം കോടതിയില്‍ ഹാജരാക്കി.
ജിഷ, പുറ്റിങ്ങല്‍ കേസുകളിലെ വീഴ്ചയും കാര്യക്ഷമതയില്ലാത്ത നേതൃത്വവുമാണ് സെന്‍കുമാറിനെ മാറ്റാനുള്ള കാരണമെന്നായിരുന്നു സര്‍ക്കാര്‍ വ്യക്തമാക്കിയത്.
അങ്ങനെയെങ്കില്‍ സ്ഥാനമാറ്റം സംബന്ധിച്ച എല്ലാ രേഖകളും ഹാജരാക്കണമെന്ന് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ഏപ്രില്‍ 10-ന് കേസ് വീണ്ടും പരിഗണിക്കും.