കണ്ണൂർ: നാട്ടുകാരെയും അധികൃതരെയും മുൾമുനയിൽ നിർത്തി എട്ടു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ മയക്കുവെടിവച്ചു പിടികൂടിയ പുലി പൂർണ ആരോഗ്യവാനാണെന്നു ഫോറസ്റ്റ് അധികൃതർ അറിയിച്ചു. ഞായറാഴ്ച രാത്രി 10.45 ഓടെ മയക്കുവെടിവച്ചു പിടിച്ച പുലിക്ക് പുലർച്ചെ ഒന്നോടെ ബോധം തിരിച്ചുകിട്ടി. തുടർന്നു വയനാട് വന്യജീവി സങ്കേതത്തിലെ ഫോറസ്റ്റ് വെറ്ററിനറി ഓഫീസറും മയക്കുവെടി വിദഗ്ധനുമായ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം പുലിയെ വിശദമായ വൈദ്യപരിശോധനയ്ക്കു വിധേയമാക്കി.
കഴുത്തിനു മയക്കുവെടിയേറ്റ പുലിയ്ക്കു മരുന്നുകൾ നൽകി. കുടിക്കാൻ വെള്ളവും ഭക്ഷണവും നൽകിയതോടെ പുലി പൂർണ ആരോഗ്യത്തിലേക്കു തിരിച്ചെത്തി. പുലർച്ചെ രണ്ടോടെ പുലിയുമായി തിരുവനന്തപുരത്തേക്കു ഡോക്ടർമാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം യാത്ര തിരിച്ചിരുന്നു. ഡിഎഫ്ഒ ഒ. സുനിൽ പമഠി, സ്രാവൺ കുമാർ വർമ, സോളമൻ തോമസ് തുടങ്ങിയവരും വെറ്ററിനറി ഡോക്ടർമാരുടെ സംഘവുമാണു പുലിയുമായി യാത്ര തിരിച്ചിരിക്കുന്നത്.
നെയ്യാർ വനമേഖലയിൽ വിട്ടയക്കാനാണു നിലവിലെ തീരുമാനം. ഏകദേശം ആറര വയസ് പ്രായം വരുന്ന ആൺ പുലിയാണു പിടിയിലായതെന്നു ഫോറസ്റ്റ് അധികൃതർ പറഞ്ഞു.