04:01 pm 05/01/2017

ബംഗളൂരു: കമ്മനഹള്ളിയിൽ ബൈക്ക് യാത്രികർ യുവതിയെ ആക്രമിച്ച സംഭവം നിർഭാഗ്യകരമായിപ്പോയെന്നും എന്നാൽ കന്നഡക്കാർ ഇങ്ങനെ ചെയ്യില്ലെന്നും കര്‍ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര. വ്യാഴാഴ്ച ഉച്ചക്ക് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സ്ത്രീകളെ സംബന്ധിച്ചിടത്തോളം സുരക്ഷിത നഗരമാണ് ബംഗളൂരു. പീഡനം നടത്തിയവരെ പിടികൂടാന്‍ പൊലീസ് ഊര്‍ജിതമായ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബംഗളൂരു എം.ജി റോഡില്‍ പുതുവത്സര ആഘോഷത്തിനിടെ നിരവധി സ്ത്രീകള്‍ ലൈംഗികാതിക്രമത്തിന് വിധേയരായിരുന്നു. ഇതിന് പിന്നാലെയാണ് കമ്മനഹള്ളിയില്‍ വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെ രണ്ടുപേര്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നത്. പുതുവത്സര രാത്രിയിൽ നടന്ന അതിക്രമങ്ങളെക്കുറിച്ചുള്ള മന്ത്രിയുടെ നിരുത്തരവാദപരമായ പ്രസ്താവന ഏറെ വിമർശനങ്ങൾ വിളിച്ചുവരുത്തിയിരുന്നു.
എന്നാൽ, തന്‍റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. പാശ്ചാത്യ സംസ്‌കാരത്തെയോ വസ്ത്രധാരണത്തെയോ താന്‍ അപമാനിച്ചിട്ടില്ലെന്നും പരമേശ്വര വ്യക്തമാക്കി.
ബംഗളൂരുവില്‍ കൂടുതല്‍ സുരക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ജി. പരമേശ്വര വ്യക്തമാക്കി. നഗരത്തില്‍ 550 പുതിയ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും 5000 ക്യാമറകള്‍ സ്ഥാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
