ബിഷപ്പ് തോമസ് കെ.ഉമ്മന്‍ സിഎസ്‌ഐ സഭാ മോഡറേറ്റര്‍

08:07 am 15/1/2017
Newsimg1_52991953
കോട്ടയം: സിഎസ്‌ഐ സഭയുടെ തലവനായി സിഎസ്‌ഐ മധ്യകേരള മഹായിടവക ബിഷപ് തോമസ് കെ. ഉമ്മന്‍ തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയം റിട്രീറ്റ് സെന്ററില്‍ നടന്ന 35–ാമത് സിനഡ് സമ്മേളനമാണ് തോമസ് കെ. ഉമ്മനെ മോഡറേറ്ററായി തെരഞ്ഞെടുത്തത്. നിലവില്‍ സിഎസ്‌ഐ ഡപ്യൂട്ടി മോഡറേറ്റര്‍ ആയിരുന്നു അദ്ദേഹം. സഭയുടെ ഭരണഘടനാഭേദഗതിക്കുശേഷം ആദ്യ തെരഞ്ഞെടുപ്പാണ് കോട്ടയത്ത് നടന്നത്.

സിഎസ്‌ഐ മധ്യകേരള മഹായിടവകയില്‍നിന്നും ആദ്യമായാണ് ഒരു ബിഷപ് മോഡറേറ്റര്‍ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുന്നത്. ബിഷപ്‌സ് കൗണ്‍സില്‍ യോഗം ബിഷപ് തോമസ് കെ. ഉമ്മന്റെ പേര് നിര്‍ദേശിക്കുകയും തുടര്‍ന്ന് സിനഡ് പ്രതിനിധികള്‍ അദ്ദേഹത്തെ തെരഞ്ഞെടുക്കുകയുമായിരുന്നു.

സിഎസ്‌ഐ സഭയിലും െ്രെകസ്തവസമൂഹത്തിനിടയിലും പുലര്‍ത്തിയ വ്യത്യസ്ത നിലപാടുകളാണ് ബിഷപ് തോമസ് കെ. ഉമ്മനെ പ്രത്യേകം ശ്രദ്ധേയനാക്കിയത്. കേരളത്തിലെ ക്രിസ്തീയ ഐക്യ പ്രസ്ഥാനങ്ങളുടെയും മദ്യവിരുദ്ധ പോരാട്ടങ്ങളുടെയും അമരക്കാരനായ ബിഷപ്പ് തോമസ് കെ. ഉമ്മന്റെ ശക്തമായ നിലപാടുകളാണു ചുരുങ്ങിയ സമയത്തിനുള്ളില്‍ സഭയുടെ ആത്മീയ ഉപാധ്യക്ഷസ്ഥാനത്തും ഇപ്പോള്‍ സഭയുടെ അധ്യക്ഷസ്ഥാനത്തും അദ്ദേഹത്തെ എത്തിച്ചത്. മാധവഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നുള്ള ഉറച്ചതീരുമാനം ബിഷപ്പ് പ്രഖ്യാപിക്കുമ്പോള്‍ സഭയുടെ ഭൂരിപക്ഷം അംഗങ്ങളും അധിവസിച്ചിരുന്നത് പരിസ്ഥിതി ലോലപ്രദേശങ്ങളില്‍ ആയിരുന്നു എന്നത് അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ക്ക് ഉദാഹരണമായിരുന്നു. ഭാര്യ ഡോ. സൂസന്‍ തോമസ്, മക്കള്‍ സോണി തോമസ്, സാന്റിന.