06:59 pm 14/3/2017

കൊച്ചി: സിഎ വിദ്യാർഥിനി മിഷേൽ ഷാജിയുടെ മരണവുമായി ബന്ധമില്ലെന്ന് കേസിൽ അറസ്റ്റിലായ പിറവം സ്വദേശിയായ ക്രോണിൻ അലക്സാണ്ടർ ബേബി. സാധാരാണയുണ്ടാകുന്ന പ്രശ്നങ്ങള്‍ മാത്രമേ മിഷേലുമായി ഉണ്ടായിരുന്നുള്ളൂ. പള്ളിയില്‍ പോകുന്നുവെന്നാണ് മിഷേൽ അവസാനമായി പറഞ്ഞതെന്നും ക്രോണിന് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ക്രോണിനെ മാർച്ച് 28വരെ റിമാൻഡ് ചെയ്തു. ക്രൈം ബ്രാഞ്ച് കസ്റ്റഡി അപേക്ഷ നൽകിയിരുന്നില്ല. ആവശ്യമെങ്കിൽ ബുധനാഴ്ച കസ്റ്റഡി അപേക്ഷ നൽകാം.
അതേസമയം, കാണാതായ ദിവസം വൈകുന്നേരം മൂന്നോടെ മിഷേൽ ഷാജി ക്രോണിനുമായി സംസാരിച്ചു. ഇതിനുശേഷം ഹോസ്റ്റലിൽ നിന്നിറങ്ങിയ മിഷേൽ രാത്രി ഏഴരയോടെ ജീവനൊടുക്കിയെന്ന നിഗമനത്തിലാണ് പൊലീസ്. ക്രോണിൻ മാനസിക സമ്മർദത്തിലാക്കിയതാണ് കാരണമെന്നും പൊലീസ് വിശദീകരിക്കുന്നു.
മിഷേലിനോട് സാമ്യമുള്ള പെണ്‍കുട്ടിയെ ഗോശ്രീ പാലത്തിന് സമീപം കണ്ടതായി പിറവം സ്വദേശി അമലിന്റെ മൊഴി നൽകിയിരുന്നു. എന്നാൽ വൈകുന്നേരം ആറിനു ശേഷം പള്ളിയിൽ നിന്നിറങ്ങിയ മിഷേൽ ഗോശ്രീ പാലത്തിന് സമീപം എങ്ങനെയെത്തിയെന്നും ജീവനൊടുക്കിയതിന്റെ കാരണം വ്യക്തമാക്കണമെന്നുമാണ് ബന്ധുക്കൾ ആവശ്യപ്പെടുന്നത്.
