മിഷേൽ ഷാജി മരണവുമായി ബന്ധപ്പെട്ട അറസ്റ്റിലായ ക്രോണിൻ അലക്സാണ്ടർ ബേബിക്കെതിരെ പോക്സോ ചുമത്തി.

05:40 pm 25/3/2017
download (7)

കൊച്ചി: സിഎ വിദ്യാർഥിനിയായ മിഷേൽ ഷാജി വർഗീസിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ പിറവം മോളയിൽ ക്രോണിൻ അലക്സാണ്ടർ ബേബിക്കെതിരെ പോക്സോ ചുമത്തി. പ്രായപൂർത്തിയാകും മുൻപ് മിഷേലിനെ ഉപദ്രവിച്ചതിനാണ് കേസ്. ഇക്കാര്യം കാണിച്ച് ക്രൈംബ്രാഞ്ച് കോടതിക്കു റിപ്പോർട്ട് നൽകി. പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിക്കുന്നതിന് എതിരെയുള്ള വകുപ്പാണ് പോക്സോ.

രണ്ടു വർഷമായി ക്രോണിൻ മിഷേലിനെ ഉപദ്രവിക്കുന്നുണ്ടെന്നു അന്വേഷണ സംഘത്തിനു തെളിവു ലഭിച്ചിരുന്നു. ക്രോണിന്‍റെയും മിഷേലിന്‍റെയും സുഹൃത്തുകളെ ചോദ്യം ചെയ്തതിൽനിന്നുമാണ് ഈ വിവരം ലഭിച്ചത്. ഈ ജനുവരിയിലാണ് മിഷേലിനു 18 വയസ് പൂർത്തിയായത്. പ്രായപൂർത്തിയാകും മുൻപ് മിഷേലിനെ ഉപദ്രവിച്ചതിനാണ് ക്രോണിനെതിരെ പോക്സോ ചുമത്തിയതെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. മിഷേലുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നു ക്രോണിൻ അന്വേഷണ സംഘത്തോട് നേരത്തെ സമ്മതിച്ചിരുന്നു. എന്നാൽ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ മിഷേലിനെ ഉപദ്രവിച്ചെന്നു വ്യക്തമായത്.

മിഷേലിന്‍റെ കേസുമായി ബന്ധപ്പെട്ടു ഛത്തീസ്ഗഡിൽ ജോലിചെയ്തിരുന്ന ക്രോണിനെ പോലീസ് അറസ്റ്റു ചെയ്കുകയായിരുന്നു. പിന്നീട് ഇയാളെ ഛത്തീസ്ഗഡിൽ എത്തിച്ചും അന്വേഷണ സംഘം തെളിവെടുത്തിരുന്നു. മിഷേലിനെ കാണാതയതിന് തലേന്ന് ക്രോണിന്‍റെ ഫോണിൽനിന്നു മിഷേലിനു നിരവധി സന്ദേശങ്ങൾ അയച്ചതായും ഫോണ്‍ വിളിച്ചതായും അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു.

ഈ മാസം അഞ്ചിനാണ് പാലാരിവട്ടത്തെ സ്ഥാപനത്തിൽ സിഎ വിദ്യാർഥിനിയായ മിഷേലിനെ കാണാതാവുന്നത്. കച്ചേരിപ്പടിയിലുള്ള ഹോസ്റ്റലിൽനിന്നു കലൂർ പള്ളിയിലേക്കെന്നുപറഞ്ഞ് ഇറങ്ങിയ പെണ്‍കുട്ടിയെ കാണാതാവുകയും, പിറ്റേദിവസം കായലിൽനിന്നു മൃതദേഹം ലഭിക്കുകയുമായിരുന്നു.