11.43 am 8/2/2017
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച തീരുമാനം സാഹചര്യങ്ങൾ അനുകൂലമെങ്കിൽ പിൻവലിക്കുമെന്ന് ഒ.പനീർശെൽവം. ചെന്നൈയിലെ വസതിക്ക് മുന്നിൽ മാധ്യമങ്ങളോടാണ് ഒ.പി.എസ് ഇക്കാര്യം വ്യക്തമാക്കിയത്.
രാജി തീരുമാനം പുനപരിശോധിക്കുമെന്ന് പറഞ്ഞതിന് പിന്നാലെ ജയലളിതയുടെ മരണത്തെ തുടർന്നുണ്ടായ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്നും ഒ.പി.എസ് പ്രഖ്യാപിച്ചു. ഇക്കാര്യത്തിലുള്ള സംശയം നീക്കാൻ എഐഎഡിഎംകെ സർക്കാരിന് ബാധ്യതയുണ്ട്. മരണം സംബന്ധിച്ച് ഉയർന്ന സംശയങ്ങൾ സിറ്റിംഗ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കും. പാർട്ടിയെ താൻ ഒരിക്കലും ഉപേക്ഷിക്കുകയോ തള്ളിപ്പറയുകയോ ചെയ്തിട്ടില്ല. പാർട്ടിയുടെ ഒത്തൊരുമയ്ക്ക് വേണ്ടിയാണ് താൻ എല്ലാക്കാലവും പ്രവർത്തിച്ചതെന്നും തന്‍റെ നീക്കത്തിന് പിന്നിൽ ബിജെപിയാണെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി പ്രവർത്തകരുടെ വൻ നിരയാണ് ഒ.പി.എസിന്‍റെ ചെന്നൈയിലെ വസതിക്ക് മുന്നിൽ കാത്തുനിൽക്കുന്നത്. ശശികലയെ എതിർക്കുന്ന ഒരു വിഭാഗം നേതാക്കളും അദ്ദേഹത്തിന് ഒപ്പം മാധ്യമങ്ങളെ കാണാൻ എത്തിയിരുന്നു. കരഘോഷത്തോടെയാണ് പ്രവർത്തകർ ഒ.പി.എസിന്‍റെ വാക്കുകൾ ശ്രവിച്ചത്.