2:33 pm 12/4/2017
തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിച്ചോര്‍ കുറ്റക്കാരനാണന്ന് കോടതി. ഭവനഭേദനം, മോഷണം, തെളിവ് നശിപ്പിക്കല്‍ എന്നിവയാണ് ചുമത്തിയിരിക്കുന്ന കുറ്റം. തിരുവനന്തപുരം രണ്ടാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് പി ക്യഷ്ണകുമാര്‍ കേസില്‍ ഏപ്രില്‍ 22 ന് വിധി പറയും.
2013 ജനുവരി ഇരുപതാം തീയതി തിരുവനന്തപുരം പട്ടത്തെ കെ വേണുഗോപാലന്‍ നായരുടെ വീട്ടില്‍ നടത്തിയ കവര്‍ച്ച കേസിലാണ് ബണ്ടിച്ചോര്‍ കുറ്റക്കാരനാണന്ന് കോടതി കണ്ടെത്തിയത്. ആഡംബര കാറും,മെബൈല്‍ഫോണും ഇലക്ട്രോണിക്ക് ഉപകരണങ്ങളും മോഷ്ടിച്ചെന്ന പ്രോസിക്യൂഷന്‍ വാദം കോടതി ശരിവെക്കുകയായിരുന്നു. ഡൽഹിയടക്കമുള്ള സംസ്ഥാനങ്ങളില്‍ പ്രതി സമാന കുറ്റം ചെയ്തിട്ടുള്ളതിനാല്‍ പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
ബണ്ടിച്ചോറിന് മാനസിക വൈകല്യം ഉണ്ടന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം. പ്രതിക്കുള്ള ശിക്ഷ പിന്നീട് വിധിക്കും. മോഷണം നടത്തുന്ന സി.സി.ടി.വി ദ്യശ്യങ്ങള്‍ വിചാരണ സമയത്ത് കോടതിയില്‍ പ്രദര്‍ശിപ്പിച്ച് തെളിവ് നല്‍കിയതെന്ന അപൂര്‍വ്വതയും കേസിനുണ്ട്. 39 സാക്ഷികളേയും,89 രേഖകളും,96 തൊണ്ടി മുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.