കൊച്ചി: കൊച്ചിയിൽ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമണം നടത്തിയത് ക്വട്ടേഷനല്ലെന്ന് മുഖ്യപ്രതി പൾസർ സുനി. പോലീസിന്റെ ചോദ്യം ചെയ്യലിലാണ് ഇയാൾ ഇക്കാര്യം സമ്മതിച്ചത്. ക്വട്ടേഷനെന്ന് നടിയോടു പറഞ്ഞത് ഭീഷണിപ്പെടുത്താൻ വേണ്ടിയായിരുന്നെന്നും ബ്ലാക്മെയിൽ ചെയ്ത് പണം തട്ടാൻ വേണ്ടിയാണ് ആക്രമണം നടത്തിയതെന്നും ഇയാൾ പോലീസിനോടു സമ്മതിച്ചു.
വ്യാഴാഴ്ച അറസ്റ്റിലായ സുനിയെ കൊച്ചിയിലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി. നടിയുമായി കാറിൽ സഞ്ചരിച്ചു എന്ന് പറയുന്ന സ്ഥലങ്ങളിലാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. ഹൈക്കോടതി പരിസരത്തും നടിയെ ഇറക്കിവിട്ട സ്ഥലത്തും മൊബൈൽ ഫോണ് ഉപേക്ഷിച്ചെന്നു പറഞ്ഞ സ്ഥലത്തും പോലീസ് പരിശോധന നടത്തി. തെളിവെടുപ്പ് രണ്ടു മണിക്കൂർ നീണ്ടു. പരിശോധനയിൽ മൊബൈൽ ഫോണ് കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണു സൂചന.
സുനിയെ മാത്രമാണ് പോലീസ് തെളിവെടുപ്പിനു കൊണ്ടുപോയത്. ഇയാൾക്കൊപ്പം അറസ്റ്റിലായ വിജീഷിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

