രവി കൃഷ്ണയുടെ സ്വത്ത് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.

06:34 pm 4/4/2017

കോൺഗ്രസ് നേതാവ് വയലാര്‍ രവിയുടെ മകൻ രവി കൃഷ്ണയുടെ സ്വത്ത് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. രാജസ്ഥാനിലെ 108 ആംബുലൻസ് അഴിമതിയിലാണ് നടപടി.
സിക്വിറ്റ്സ ഹെൽത്ത് കെയര്‍ ലിമിറ്റഡ‍ിന്‍റെ ഡയറക്ടര്‍മാരായ രവി കൃഷ്ണ, ശ്വേത മംഗൾ എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഇന്ത്യൻ എക്സ്പ്രസ് ദിനപത്രമാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെ ഉദ്ദരിച്ച് റിപ്പോര്‍ട്ട് നൽകിയത്. ഇരുവരുടേതുമായി 11 കോടി 57 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കള്ളപ്പണം വെളുപ്പിക്കുന്നതു തടയുന്ന നിയമപ്രകാരം പിടിച്ചതെന്നാണ് റിപ്പോര്‍ട്ട്. 2010-ല്‍ രാജസ്ഥാനില്‍ അശോക് ഗഹ്ലോതിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുമ്പോഴാണ് രവികൃഷ്ണയുടെ സ്ഥാപനമായ സിക്വിറ്റ്‌സയ്ക്ക് ‘108’ ആംബുലന്‍സുകളുടെ കരാര്‍ നല്‍കിയത്. സിക്വിറ്റ്‌സയ്ക്ക് യോഗ്യതയില്ലാതെയാണ് കരാര്‍ ലഭിച്ചതെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ആംബുലന്‍സിന്റെ ട്രിപ്പുകളുടെ എണ്ണത്തില്‍ ക്രമക്കേടുണ്ടായിരുന്നെന്നും ജി.പി.എസ്. സംവിധാനം ഘടിപ്പിച്ചില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഇതിലൂടെ അനധികൃതമായി 23 കോടി രൂപയാണ് കമ്പനി നേടിയതെന്നായിരുന്നു കണ്ടെത്തൽ. ഇതിനെത്തുടര്‍ന്നാണ് സ്വത്തുക്കൾ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. അശോക് ഗഹ്ലോത്, രാജസ്ഥാന്‍ പി.സി.സി. അധ്യക്ഷൻ സച്ചിന്‍ പൈലറ്റ്, മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം, രവികൃഷ്ണ തുടങ്ങിയവര്‍ക്കെതിരെ 2015 ല്‍ സി.ബി.ഐ. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.