ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർക്ക് അഞ്ച് വർഷത്തേക്ക് വിലക്ക് മാത്രം ഏർപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രിൻസിപ്പാൾ രാജിവെയ്ക്കും വരെ വിദ്യാർത്ഥികൾ സമരം തുടരും.
ലോ അക്കാദമിയിൽ സർവ്വകലാശാല ഉപസമിതി നടത്തിയ തെളിവെടുപ്പിൽ ലഭിച്ച വിവരങ്ങൾ ചർച്ചചെയ്ത സിന്റിക്കേറ്റ് പ്രിൻസിപ്പാൾ ലക്ഷ്മി നായരെ വിലക്കാൻ മാത്രം തീരുമാനിച്ച വിവരം പുറത്തുവന്നതോടെ വിദ്യാർത്ഥികൾ സംഘടിതമായി പ്രതിഷേധപ്രകടനം നടത്തുകയായിരുന്നു. പ്രിൻസിപ്പാളിന്‍റെ രാജി വേണമെന്നായിരുന്നു ആവശ്യം. തുടർന്ന് ലകഷ്മിനായരുടെ കോലം വിദ്യാർത്ഥികൾ കത്തിച്ചു. ലക്ഷ്മിനായരെയും മാനേജ്മെന്റിനെയും സംരക്ഷിക്കുന്ന നിലപാടാണ് സിന്റിക്കേറ്റ് സ്വീകരിച്ചതെന്നും രാജി ഉണ്ടാകുന്നത് വെരെ സമരം തുടരുമെന്നും വിദ്യാർത്ഥികൾ പറഞ്ഞു.
അതേസമയം വിദ്യാർത്ഥികൾ ഉന്നയിച്ച പ്രധാന ആവശ്യങ്ങളെല്ലാം സിന്റിക്കേറ്റ് പരിഗണിച്ചെന്ന് എസ്.എഫ്.ഐ നിലപാടെടുത്തു. എന്നാൽ സർക്കാർ രാജി ആവശ്യപ്പെടുന്നത് വരെ സമരം തുടരാനാണ് എസ്.എഫ്.ഐയുടെയും തീരുമാനം. വിദ്യാർത്ഥികൾ സമരം തുടരുന്ന പശ്ചാത്തലത്തിൽ നിരാഹാരം നിർത്തില്ലെന്ന് ബി.ജെ.പി നേതാവ് വി. മുരളീധനും പറഞ്ഞു. എ.ഐ.വൈ.എഫും സമരം തുടരും.