വീരപ്പനെ കൊലപ്പെടുത്താൻ താൻ സഹായം നൽകിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളിൽ വാസ്തവമില്ലെന്ന് അബ്ദുൾ നാസർ മഅദനി

09:39 pm 5/3/2017
download

കോഴിക്കോട്: വീരപ്പനെ കൊലപ്പെടുത്താൻ താൻ സഹായം നൽകിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളിൽ വാസ്തവമില്ലെന്ന് പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനി. വീരപ്പനെയോ മറ്റാരെയെങ്കിലുമോ വധിക്കുന്നതിനായി പ്രത്യക്ഷമായോ പരോക്ഷമായോ ഒരു സഹായവും ചെയ്തുകൊടുത്തിട്ടില്ലെന്നും കൃത്രിമക്കാൽ മാറ്റിവയ്ക്കാൻ അനുമതി ചോദിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതിയിൽ താൻ സമർപ്പിച്ച പെറ്റീഷനെ എതിർത്തില്ല എന്ന് കാരണത്താൽ അന്നത്തെ ഹോം സെക്രട്ടറിയെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്ത ജയലളിത, വീരപ്പനെ പിടിക്കാൻ തന്‍റെ അടുത്തേക്ക് ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥരെ പറഞ്ഞുവിട്ടു എന്ന് പറയുന്നത് വങ്കത്തമാണെന്നും മഅദനി പറഞ്ഞു.

വീരപ്പനെക്കാളും വലിയ ശത്രുവായിട്ട് തന്നെ കൈകാര്യം ചെയ്തിരുന്ന ജയലളിതയുടെ പോലീസിന്‍റെ ഭാഗത്തുനിന്ന് ഒരു സൂചിത്തുന്പിന്‍റെ അളവ് സഹായം പോലും ജയിൽവാസകാലഘട്ടത്തിൽ തനിക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് മഅദനിയുടെ പരാമർശം.

മഅദനിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

വീരപ്പൻവേട്ട, വാർത്തകൾ വാസ്തവ വിരുദ്ധം

രണ്ടു ദിവസം മുന്പ് ഒരു മലയാള ദിനപ്പത്രത്തിൽ വീരപ്പനെ പോലീസ് വധിച്ചതുമായി ബന്ധപ്പെട്ട് എന്‍റെ പേര് പരാമർശിക്കുന്ന ഒരു വാർത്ത വന്നതായി അറിഞ്ഞു. ഒരു ഐപിഎസ് ഓഫീസർ വീരപ്പൻ വേട്ടയുടെ പിന്നാന്പുറങ്ങൾ എന്ന നിലയിൽ എഴുതിയ പുസ്തകത്തിൽ പരാമർശിക്കുന്ന ഒരു സാങ്കൽപിക പേരുകാരൻ ഞാൻ ആണെന്ന രീതിയിൽ വന്ന ആ വാർത്തയോട് ഞാൻ പ്രതികരിക്കേണ്ടതില്ല എന്ന് കരുതിയതാണ്. എന്നാൽ മറ്റൊരു റിട്ടേർഡ് പോലീസ് ഉദ്യോഗസ്ഥന്‍റെ പേരിൽ ’ആദ്യ റിപ്പോർട്ടിൽ പരാമർശിക്കുന്ന സാങ്കൽപിക പേരുകാരൻ മഅദനി തന്നെയാണെന്ന് സ്ഥിരീകരിച്ചു’ എന്ന രീതിയിൽ വീണ്ടും ഇന്ന് ചില പത്രങ്ങൾ റിപ്പോർട്ട് ചെയ്തതായും ഇക്കാര്യത്തിൽ ഒരു മറുപടിയുണ്ടാകണമെന്നുമുള്ള നിരവധി അഭ്യുദയകാംക്ഷികളുടെ അഭ്യർഥന മാനിച്ചാണ് ഈ കുറിപ്പ് എഴുതുന്നത്.

പുതുതായി പ്രചരിക്കുന്ന ഈ വാർത്ത അവാസ്തവമാണെന്നതിന്‍റെ തെളിവുകൾ അതേ വാർത്തകളിൽ തന്നെയുണ്ട്. പുസ്തകം എഴുതിയെന്ന് പറയുന്നയാൾ അവകാശപ്പെടുന്നത് ’ജാമ്യം സംബന്ധമായ കാര്യങ്ങളിൽ എന്നെ സഹായിക്കാം’ എന്ന് പോലീസ് ഞാനുമായി ധാരണയുണ്ടാക്കിയെന്നും മറ്റേയാൾ പറയുന്നത് അന്നത്തെ മുഖ്യമന്ത്രിയുടെ താത്പര്യ പ്രകാരമായിരുന്നു ചർച്ച’ എന്നുമാണ്. വാർത്തകൾ വരുന്ന ഈ കാലയളവ് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയായിരുന്നു. മദ്രാസ് ഹൈക്കോടതിയിൽ ഞാൻ സമർപ്പിച്ച ജാമ്യാപേക്ഷയെ ശക്തമായി എതിർക്കുവാൻ സുപ്രീം കോർട്ട് സീനിയർ അഭിഭാഷകൻ കെ.ടി.എസ് തുൾസിയെ കൊണ്ടുവന്നതും പിന്നീട് അതേ വക്കീൽ തന്നെ സുപ്രീം കോടതിയിൽ അതിശക്തമായി ജാമ്യാപേക്ഷയെ എതിർത്തതും. (ഇതേ വക്കീൽ തന്നെയാണ് ഇപ്പോൾ ജയലളിതക്കും ശശികലക്കും വേണ്ടി സ്വത്ത് കേസിൽ സുപ്രീം കോടതിയിൽ ഹാജരായതും ശശികല ശിക്ഷിക്കപ്പെട്ട ശേഷം കീഴടങ്ങാൻ കൂടുതൽ സമയം ചോദിച്ചുകൊണ്ട് സുപ്രീം കോടതിയെ സമീപിച്ചതും സുപ്രീം കോടതി ’ഉടൻ’ എന്ന വാക്കിന്‍റെ അർത്ഥം അറിയില്ലേയെന്ന് ചോദിച്ചുകൊണ്ട് അപേക്ഷ തള്ളിയതുമൊക്കെ….)

ജയലളിതാ ഗവണ്‍മെന്‍റിന്‍റെ കഠിനമായ എതിർപ്പുകാരണം സുപ്രീം കോടതി ജാമ്യാപേക്ഷ തള്ളുന്പോൾ ’’വിദഗ്ദമായ ആയൂർവേദ ചികിത്സ നൽകണം’’ എന്ന് നിർദേശിച്ചിരുന്നു. എന്നാൽ നൂറ് മില്ലിഗ്രാം തൈലവുമായി ഒരു തെറാപ്പിസ്റ്റിനെ ജയിലിൽ അയച്ച് സുപ്രീം കോടതി വിധിയെ തന്നെ പരിഹസിക്കുകയായിരുന്നു അന്ന് ഗവണ്‍മെന്‍റ് ചെയ്തത്. എന്നെ സന്ദർശിക്കുവാൻ വന്ന ഭാര്യയെയും ഇളയ മകനെയും ജയിലിന് മുന്നിൽവച്ച് പോലീസ് ഉപദ്രവിച്ചതും ഭാര്യയുടെ മേൽ കള്ളക്കേസ് ചുമത്തിയതും 3 വർഷത്തോളം എനിക്ക് കുടുംബാംഗങ്ങൾ ഉൾപ്പെടെ ഒരൊറ്റ സന്ദർശകനെയും അനുവദിക്കാതിരുന്നതും അവസാനം ’ജയിലിന്‍റെ മതിൽക്കെട്ടിനുള്ളിൽ നിന്ന് പുറത്തെവിടെയും കൊണ്ടുപോകരുത്’ എന്ന് ബാൻ ഓർഡർ പുറപ്പെടുവിച്ചതും ഇതേ ജയലളിതാ ഗവണ്‍മെന്‍റാണ്.

കോയന്പത്തൂർ കേസിൽ പ്രതിചേർക്കപ്പെട്ടിരുന്ന 164 പേരിൽ ഞാൻ ഒഴികെ മുഴുവനാളുകൾക്കും പരോൾ നൽകിയപ്പോഴും എന്‍റെ ഉമ്മുമ്മ മരണപ്പെട്ട വേളയിൽ പോലും എനിക്ക് പരോൾ നിഷേധിച്ചതും അത് കേരളത്തിൽ വലിയ പ്രതിഷേധങ്ങൾക്ക് വകവെച്ചതും ഇതേ കാലയളവിലാണ്. എന്‍റെ കൃത്രിമക്കാൽ മാറ്റിവെക്കാൻ ചെന്നൈയിലെ ഒരു ഗവണ്‍മന്‍റ് സ്ഥാപനത്തിൽ പോകാൻ അനുമതി ചോദിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതിയിൽ ഞാൻ സമർപ്പിച്ച പെറ്റീഷനെ ശക്തമായി എതിർത്തില്ല എന്ന് കാരണം പറഞ്ഞ് അന്നത്തെ ഹോം സെക്രട്ടറി മുനീറുൽ ഹുദായെ നിഷ്കരുണം സർവീസിൽനിന്ന് സസ്പന്‍റ് ചെയ്ത അതേ ജയലളിത ’വീരപ്പനെ പിടിക്കാൻ’ എന്‍റെ അടുത്തേക്ക് ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥരെ പറഞ്ഞുവിട്ടു എന്ന് പറയുന്നതിലെ ’വങ്കത്തം’ സാധാരണ മനുഷ്യർക്ക് മനസിലാക്കാൻ കഴിയുന്നതേയുള്ളൂ.
ഭരണകൂടത്തിന്‍റെ അക്രമങ്ങൾക്കെതിരെയുള്ള ചെറുത്തുനിൽപ്പിന്‍റെ പ്രതീകമായിട്ടാണ് നല്ലൊരു പങ്ക് തമിഴരും വീരപ്പനെ കണ്ടിരുന്നതെന്നാണ് ഞാൻ മനസിലാക്കിയിട്ടുള്ളത്.

കാര്യമായ തോതിൽ തമിഴ് ജനതയുടെ പിന്തുണയും തമിഴ് ലിബറേഷൻ പ്രവർത്തകരുടെ സഹായവുമൊക്കെ ഉണ്ടായിരുന്ന വീരപ്പനെ ’സഹായിക്കാൻ’ ആളെ തേടി അദ്ദേഹത്തിന്‍റെ ജ്യേഷ്ഠൻ എന്നെ സമീപിച്ചുവെന്ന ഒരു പുതിയ കഥ രൂപപ്പെടുത്തിയെടുക്കുന്നത് ചില ഗൂഢോദ്ദേശ്യത്തോടെയാണെന്നാണ് മനസിലാകുന്നത്.

ഒരു കാര്യം എനിക്കുറപ്പിച്ച് പറയാൻ കഴിയും വീരപ്പനെയോ മറ്റാരെയെങ്കിലുമോ വധിക്കുന്നതിനായി പ്രത്യക്ഷമായോ പരോക്ഷമായോ ഒരു സഹായവും ഞാൻ ആർക്കും ചെയ്തുകൊടുത്തിട്ടില്ല. വീരപ്പനെക്കാളും ’’വലിയ ശത്രു’’വായിട്ട് എന്നെ കൈകാര്യം ചെയ്തിരുന്ന ജയലളിതയുടെ പോലീസിന്‍റെ ഭാഗത്തുനിന്ന് ഒരു സൂചിത്തുന്പിന്‍റെ അളവ് സഹായം പോലും എന്‍റെ ജയിൽവാസകാലഘട്ടത്തിൽ എനിക്ക് ലഭിച്ചിട്ടുമില്ല.
ബാംഗ്ലൂരിൽ എന്നെ കുടുക്കിയിരിക്കുന്ന കേസിന്‍റെ വിചാരണ അവസാന ഘട്ടത്തിലേക്കെത്തുന്പോൾ എനിക്ക് പുതിയ ശത്രുക്കളെ സൃഷ്ടിക്കുന്നതിനും പുതിയ കുടുക്കുകൾ തീർക്കുന്നതിനുമുള്ള ചിലരുടെ കുതന്ത്രങ്ങളാണോ ഈ ’വെളിപ്പെടുത്തലുകൾക്ക്’ പിന്നിലെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.

എന്‍റെ വലതുകാൽ ബോംബ് വെച്ച് തകർത്ത ശത്രുക്കൾക്ക് മാപ്പ് കൊടുത്തതായി കോടതിയിൽ വ്യക്തമാക്കി അവരെ വെറുതെ വിടുന്നതിന് സാഹചര്യം ഉണ്ടാക്കിയ ഞാൻ, എനിക്ക് ഒരു ദ്രോഹവും ചെയ്തിട്ടില്ലാത്ത ഒരാളെ കൊല്ലുന്നതിന് ഏതെങ്കിലും നിലയിൽ സഹായിക്കേണ്ട ഒരു കാര്യവുമില്ലല്ലൊ? നിർത്തുന്നു.