കൊച്ചി: ദൈവദാസി സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിപദവിയിലേക്ക് ഉയർത്തി ഔദ്യോഗിക പ്രഖ്യാപനം നവംബർ നാലിന് മധ്യപ്രദേശിലെ ഇൻഡോറിൽ നടക്കും. രാവിലെ പത്തിന് ഇൻഡോർ ബിഷപ്സ് ഹൗസിനടുത്ത സെൻറ് പോൾസ് ഹൈസ്കൂൾ ഗ്രൗണ്ടിലാണ് ചടങ്ങ്. വത്തിക്കാനിൽനിന്ന് കർദിനാൾ ഡോ. ആഞ്ജലോ അമാത്തോ ചടങ്ങുകൾക്ക് നേതൃത്വം നൽകും.
ഇൻഡോർ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കൽ, ഭോപ്പാൽ ആർച്ച് ബിഷപ് ഡോ. ലിയോ കൊർണേലിയോ, മെത്രാപ്പോലീത്തമാർ, മെത്രാന്മാർ എന്നിവരും ശുശ്രൂഷകളിൽ പങ്കെടുക്കും. തുടർന്നു പൊതുസമ്മേളനം നടക്കും. പിറ്റേന്ന് സിസ്റ്റർ റാണി മരിയയുടെ കബറിടമുള്ള ഉദയ്നഗർ സേക്രഡ് ഹാർട്ട് പള്ളിയിലും പ്രത്യേക ശുശ്രൂഷ ഉണ്ടാകും. ഇൻഡോറിൽ നടക്കുന്ന പ്രഖ്യാപനച്ചടങ്ങിൽ കേരളത്തിൽനിന്നുള്ള മെത്രാന്മാരും വൈദികരും എഫ്.സി.സി സന്യാസിനികളും കുടുംബാംഗങ്ങളും പങ്കെടുക്കും.
വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്നതിനോടനുബന്ധിച്ച് കേരളസഭയുടെ ആഘോഷം നവംബറിൽ എറണാകുളത്ത് നടക്കും. എറണാകുളം-അങ്കമാലി അതിരൂപതയിലെ പുല്ലുവഴിയാണ് സിസ്റ്റർ റാണി മരിയയുടെ ജന്മനാട്. മധ്യപ്രദേശിലെ േപ്രഷിതപ്രവർത്തനത്തിനിടെ 1995 ഫെബ്രുവരി 25നാണ് കൊല്ലപ്പെട്ടത്. എഫ്.സി.സി സന്യാസിനി സമൂഹാംഗമായിരുന്നു സിസ്റ്റർ റാണി മരിയ.