03:01pm 01/08/2016
ന്യൂഡൽഹി: സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി വീട്ടിൽ ഒറ്റക്കായിരുന്ന സമയത്ത് പ്രതികൾ അതിക്രമിച്ച് അകത്ത് കടക്കുകയായിരുന്നു. ലൈംഗികാതിക്രമം മൂടിവെക്കാനായാണ് പ്രതികൾ പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയത്. മാസങ്ങളായി ഇവർ പെൺകുട്ടിയെ ശല്യപ്പെടുത്തിയിരുന്നതായി സുഹൃത്ത് മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ലൈംഗികാതിക്രമം, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് 16കാരിയെ അമ്മ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം ആത്മഹത്യയാണെന്നായിരുന്നു പൊലീസ് കരുതിയത്. പോസ്റ്റുമോർട്ടത്തിന് ശേഷമാണ് കൊലപാതകമെന്ന് തെളിഞ്ഞത്.
പെൺകുട്ടിയുടെ സുഹൃത്താണ് അക്രമികളെ കണ്ടെത്താൻ സഹായിച്ചത്. അയൽക്കാരായ രണ്ട് യുവാക്കൾ തങ്ങളെ നിരന്തരം പിന്തുടർന്നിരുന്നതായി കൂട്ടുകാരി വെളിപ്പെടുത്തി. മാത്രമല്ല, പ്രതികൾ തന്നെയും പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകി. സംഭവത്തിൽ രണ്ട് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
ബലാൽസംഗത്തിന് ശേഷം 14കാരിയെ ആസിഡ് കുടിപ്പിച്ച് കൊന്ന സംഭവം കഴിഞ്ഞ മാസം ഡൽഹിയിൽ വലിയ ജനരോഷത്തിനിടയാക്കിയിരുന്നു. നിരവധി തവണ പീഡനത്തിന് ഇരയായ പെൺകുട്ടിയെ കോടതി നടപടികൾ തുടങ്ങുന്നതിന് തലേ ദിവസമാണ് പ്രതികൾ തട്ടിക്കൊണ്ടുപോയി വീണ്ടും പീഡിപ്പിച്ച ശേഷം ബലമായി ആസിഡ് കുടിപ്പിച്ചത്. ഒരു മാസത്തോളം ആശുപത്രിയിൽ നരകയാതന അനുഭവിച്ച പെൺകുട്ടി ജൂലായ് 26നാണ് മരണത്തിന് കീഴടങ്ങിയത്. ‘എത്ര നിർഭയമാർ?’ എന്ന തലക്കെട്ടിൽ ഈ സംഭവം വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. സംഭവം നടന്ന് ഒരാഴ്ചക്കുള്ളിലാണ് വീണ്ടും ബലാൽസംഗം ചെയ്ത് തെളിവ് നശിപ്പിക്കാനായി കൊലപ്പെടുത്തുന്ന മറ്റൊരു മൃഗീയമായ കേസ് കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.