10:02 AM 27/08/2016
കോഴിക്കോട്: സി.പി.എം വയനാട് ജില്ലാ സെക്രട്ടറി സി. ഭാസ്കരൻ (66) അന്തരിച്ചു. രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾരോഗ ബാധയെ തുടർന്ന് ആഗസ്റ്റ് 17നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വയനാട്ടിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച നേതാവാണ് ഭാസ്കരൻ. സി.കെ ശശീന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിനെ തുടർന്നാണ് ജില്ലാ സെക്രട്ടറിയുടെ ചുമതല ഭാസ്കരന് നൽകിയത്. 1995 മുതല്‍ സി.ഐ.ടി.യു വയനാട് ജില്ലാ സെക്രട്ടറി കൂടിയായിരുന്നു.
കോഴിക്കോട് നന്മണ്ട ചീക്കിലോട് പരേതരായ ചാത്തോത്ത് കുഞ്ഞിരാമന് നായരുടെയും ഉണിച്ചിരയുടെയും മകനായി 1950 മാര്‍ച്ച് എട്ടിനാണ് ജനനം. ബത്തേരി കോട്ടക്കുന്നിലായിരുന്നു താമസം. വിദ്യാഭ്യാസത്തിനു ശേഷം തൊഴിലാളിയായി വയനാട്ടിലെത്തി. ബത്തേരി കേന്ദ്രീകരിച്ചായിരുന്നു പാർട്ടി പ്രവര്‍ത്തനം. ഹോട്ടല്‍ തൊഴിലാളികളെ സംഘടിപ്പിച്ചാണ് പൊതുരംഗത്തെത്തിയത്. കെ.എസ്.വൈ.എഫ് ബത്തേരി താലൂക്ക് സെക്രട്ടറിയും ജില്ലാ ജോയിന്റ് സെക്രട്ടറിയുമായി.
1971ല്‍ പാര്‍ട്ടി അംഗമായ ഭാസ്കരൻ 1982 മുതല്‍ ദീര്‍ഘകാലം ബത്തേരി ഏരിയാ സെക്രട്ടറിയായിരുന്നു. 1982ല്‍ ജില്ലാ കമ്മിറ്റിയംഗമായി. 1991ല്‍ ജില്ലാ സെക്രട്ടറിയറ്റിലെത്തി. സി.പി.എം പുല്‍പ്പള്ളി, മാനന്തവാടി ഏരിയാ കമ്മിറ്റികളുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ വയനാട് എസ്റ്റേറ്റ് ലേബര്‍ യൂണിയന് പ്രസിഡന്റാണ്. 2005 മുതല്‍ 2007വരെ വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി. ബത്തേരി ബ്ലോക്ക് ഡെവലപ്മെന്റ് കമ്മിറ്റി ചെയര്മാന്, ബത്തേരി പഞ്ചായത്ത് മെമ്പര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: ശോഭ. മക്കള്‍: അമ്പിളി (ബത്തേരി സെന്റ് മേരീസ് കോളജ്), അശ്വതി (ബത്തേരി കാര്‍ഷിക ഗ്രാമവികസന ബാങ്ക്). മരുമക്കള്‍: അഭിലാഷ് (ദുബൈ), മിഥുന് വര്‍ഗീസ്.