കേരളത്തില്‍ താമര വിരിയിക്കാന്‍ ഇന്നുമുതല്‍ ചരല്‍കുന്നില്‍ പഠന ക്യാമ്പ്

11:00 am 15/12/2016

download
ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളും പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ചര്‍ച്ചകള്‍ക്കുമായി ബി.ജെ.പിയുടെ സംസ്ഥാന പഠന ക്യാമ്പ് ഇന്ന് ചരല്‍ക്കുന്നില്‍ തുടങ്ങും. കറന്‍സി പ്രശ്നവും ചര്‍ച്ചയാകാനിടയുണ്ട്. ക്യാമ്പ് ഈ മാസം 18 വരെ നീളും.
താഴേത്തട്ടിലെ പഠനക്യാമ്പുകള്‍ക്ക് ശേഷമാണ് നാലു ദിവസത്തെ സംസ്ഥാന പഠന ശിബരത്തിലേക്ക് ബി.ജെ.പി നീങ്ങുന്നത്. വൈകീട്ട് അഞ്ചിന് ഒ.രാജഗോപാല്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യാ പ്രതിനിധികളായ മുരളീധര്‍റാവു, എച്ച് രാജ, വി.സതീഷ്. ബി.എല്‍ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസുകള്‍. കേന്ദ്ര സര്‍ക്കാറിന്റെ നേട്ടങ്ങള്‍, ദീന്‍ദയാല്‍ ഉപാധ്യായ പദ്ധതികളുടെ തുടര്‍ച്ച എന്നിവയടക്കം ചര്‍ച്ചയാകും.
കറന്‍സി പിന്‍വലിക്കലും ചര്‍ച്ചക്ക് വരാന്‍ സാധ്യതയുണ്ട്. കോണ്‍ഗ്രസ്സും ഇടതുപക്ഷവും കേരളത്തിലടക്കം നോട്ട് പ്രശ്നത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. ഡിജിറ്റല്‍ കാഷ് പ്രചാരണത്തിലൂന്നിയുള്ള പ്രതിരോധം കൂടുതല്‍ ശക്തമാക്കാന്‍ ബി.ജെ.പി തീരുമാനിച്ചേക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് നേരത്തെ ഒരുങ്ങാന്‍ അടുത്തിടെ സംസ്ഥാനത്തെത്തിയ അമിത് ഷാ നിര്‍ദ്ദേശം നല്‍കിയിരുന്നു. ജില്ലകളില്‍ എന്‍.ഡി.എ സംവിധാനം നിലവില്‍ വന്നുകഴിഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറിമാര്‍‍ മുതലുള്ള പ്രതിനിധികളാണ് ക്യാമ്പില്‍ പങ്കെടുക്കുക.