കെ.എച്ച്.എന്‍.എ പ്രതിനിധികള്‍ വീട്ടിലെത്തി; പുരസ്ക്കാരം സന്തോഷകരമെന്ന് അക്കിത്തം

08:29 pm 15/12/2016

Newsimg1_53664964
പാലക്കാട്: കേരള ഹിന്ദൂസ് ഓഫ് നേര്‍ത്ത് അമേരിക്ക ഏര്‍പ്പെടുത്തുന്ന പ്രഥമ ആര്‍ഷദര്‍ശന പുരസ്ക്കാരം ലഭിച്ച വിവരം നേരിട്ടറിയിക്കാന്‍ സംഘടനയുടെ പ്രതിനിധികള്‍ മഹാകവി അക്കിത്തത്തിന്റെവീട്ടിലെത്തി. പുരസ്ക്കാര നിര്‍ണ്ണയ സമിതി അധ്യക്ഷന്‍ പ്രമുഖ സാഹിത്യകാരന്‍ സി.രാധാകൃഷ്ണന്‍ , കെ എച്ച് എന്‍ എ സാഹിത്യവേദി അധ്യക്ഷന്‍ കെ രാധാകൃഷ്ണന്‍ നായര്‍, കേരള കോര്‍ഡിനേറ്റര്‍ പി ശ്രീകുമാര്‍ എന്നിവരാണ് കുമരനല്ലൂരിലെ മനയില്‍ എത്തിയത്. സനാതന ധര്‍മ്മത്തിന്റെ പ്രചരണാര്‍ത്ഥം അമേരിക്കയില്‍ പ്രവര്‍ത്തിച്ചുവരുന്ന കെ എച്ച് എന്‍ എ ഏര്‍പ്പെടുത്തുന്ന പ്രഥമ ആര്‍ഷധര്‍മ്മ പുരസ്ക്കാരം അങ്ങയ്ക്ക് സമര്‍പ്പിക്കുന്നതില്‍ നിര്‍ണയസമിതിക്ക്് രണ്ടാമതൊരാലോചന വേണ്ടി വന്നില്ലന്ന് സി രാധാകൃഷ്ണ്‍ അറിയിച്ചു. ജനുവരി ഏഴിന് തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന സാഹിത്യസമ്മേളനത്തില്‍ നേരിട്ടെത്തി പുരസ്ക്കാരം സ്വീകരിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.

അവാര്‍ഡ് വിവരം അതീവ സന്തോഷത്തോടെ സ്വികരിക്കുന്നതായി അക്കിത്തം പ്രതികരിച്ചു. ആരോഗ്യപ്രശ്‌നങ്ങളുണ്ട്. എങ്കിലും പുരസ്ക്കാരം സ്വീകരിക്കാനെത്താം. മഹാകവി പറഞ്ഞു. അമേരിക്കയില്‍ സംഘടന നടത്തുന്ന പ്രവര്‍ത്തനങ്ങലെ കുറിച്ച് കെ രാധാകൃഷ്ണന്‍ നായര്‍ സൂചിപ്പിച്ചു.വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമേരിക്കയില്‍ പോയത് അനുസ്മരിച്ച അക്കിത്തം, ദീര്‍ഘനേരത്തെ വിമാനത്തിലിരിപ്പാണ് മുഷിപ്പിക്കുന്നതെന്നും പറഞ്ഞു.
സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍, ലോക പ്രശസ്ത ചിത്രകാരന്‍ അക്കിത്തം നാരായണ്‍ നമ്പൂതിരി, ജേഷ്ഠനെ കാണാനായി പാരീസില്‍ നിന്നെത്തി. പുരസ്കാര വിവരം അറിഞ്ഞപ്പോള്‍ അദ്ദേഹത്തിനും സന്തോഷം. പാരീസിലേക്ക് മടങ്ങുന്ന താന്‍ . ജനുവരി ഏഴിന് പുരസ്ക്കാരചടങ്ങനായി തിരിച്ചെത്തുമെന്നും നാരായണന്‍ നമ്പൂതിരി പറഞ്ഞു.

കേന്ദ്ര സാഹിത്യ അക്കാദമി, അവാര്‍ഡ് ഓടക്കുഴല്‍ അവാര്‍ഡ്,സഞ്ജയന്‍ പുരസ്കാരം,പത്മപ്രഭ പുരസ്കാരം,അമൃതകീര്‍ത്തി പുരസ്കാരം,എഴുത്തച്ഛന്‍ പുരസ്കാരം,മാതൃഭൂമി സാഹിത്യ പുരസ്കാരം, വയലാര്‍ അവാര്‍ഡ് തുടങ്ങി സാഹിത്യ രംഗത്തെ ഒട്ടെല്ലാ പ്രമുഖ അവാര്‍ഡുകളും തേടിയെത്തിയിട്ടുള്ള മഹാകവിയുടെ കരങ്ങളിലേക്ക് ഈവര്‍ഷത്തെ ജ്ഞാനപീഠം എത്തട്ടേ എന്നാശംസിച്ചാണ് കെ എച്ച് എന്‍ എ പ്രതിനിധികള്‍ മടങ്ങിയത്.