12.18 PM 13/01/2017
തിരുവനന്തപുരം: അഗസ്ത്യാർകൂടം സന്ദർശനത്തിന് സ്ത്രീകൾക്ക് പ്രവേശനം വിലക്കിയതായി വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്ന് വനം വകുപ്പ് മന്ത്രി കെ. രാജു. ഈ യാത്രയ്ക്ക് നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രി വ്യക്‌തമാക്കി.
പേപ്പാറ വനം റെയ്ഞ്ചിന്റെ ഭാഗമായ അഗസ്ത്യാർകൂടത്തിലേക്ക് യാത്ര ചെയ്ത് തിരിച്ചു വരണമെങ്കിൽ നിലവിൽ മൂന്നു പകലും രണ്ടു രാത്രിയും വേണം. പൂർണമായും കാൽനടയായി യാത്രചെയ്യേണ്ട ഇവിടെ നിബിഡ വനത്തിലൂടെയുളള ചെങ്കുത്തായ പാതയാണ് ഉളളത്. നിരവധി വന്യമൃഗങ്ങളും, കാട്ടാനകൾ സ്വൈര്യവിഹാരം നടത്തുന്ന ആനത്താരകളും ഈ വനമേഖലയുടെ ഭാഗമാണ്. ഇത്തരമൊരു വഴിയിലൂടെ വനിതകൾ കൂടി യാത്രചെയ്യുമ്പോൾ സ്വീകരിക്കേണ്ട നിരവധി മുൻകരുതലുകൾ ഉണ്ട്. ശൗചാലയങ്ങളും വിശ്രമമുറികളും അത്യന്താപേക്ഷിതമാണ്– മന്ത്രി പറഞ്ഞു.
എന്നാൽ കാടിനകത്ത് ഇത്തരത്തിലുളള ഏത് നിർമിതികൾക്കും വനനിയമം അനുസരിച്ച് കേന്ദ്ര വനം മന്ത്രാലയത്തിന്റെ അനുമതി ആവശ്യമുണ്ട്. സുരക്ഷാ സൗകര്യങ്ങളുടെ പരിമിതി കൂടി പരിഗണിച്ചാണ് സ്ത്രീകളുടെ യാത്രയ്ക്കുളള ബുദ്ധിമുട്ട് അറിയിച്ചതെന്ന് മന്ത്രി അറിയിച്ചു.