കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രന്റെ ഭാര്യ ലത തടഞ്ഞു.

10:02 am 13/1/2017
download (3)
മൂന്നാർ: കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രന്റെ ഭാര്യ ലത തടഞ്ഞു. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ തിരിച്ചുപോയി. മൂന്നാറില്‍ സി.പി.ഐഎമ്മിന്റെ ശക്തികേന്ദ്രമായ ഇക്കാനഗര്‍ കോളനിയിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാനെത്തിയതായിരുന്നു റവന്യൂ ഉദ്യോഗസ്ഥര്‍. കെ.എസ്.ഇ.ബിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.

അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നതിനിടെ ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തിലുള്ള സംഘത്തെ ആദ്യം പ്രദേശവാസികള്‍ തടഞ്ഞു. ഇതോടെ സംഘര്‍ഷാവസ്ഥ മുന്നില്‍കണ്ട് കൂടുതല്‍ പൊലീസെത്തി. ഇതിനിടെയാണ് ദേവികുളം എം.എല്‍.എയുടെ ഭാര്യ ലത റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞത്. എം.എല്‍.എയുടെ വീടിന് സമീപത്തുള്ള കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തുടങ്ങിയപ്പോഴായിരുന്നു ലത പ്രതിഷേധമുയര്‍ത്തിയത്. കൃത്യമായ രേഖകള്‍ തങ്ങള്‍ക്കുണ്ടെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. സംഘര്‍ഷസാധ്യത ശക്തമായതോടെ റവന്യൂ ഉദ്യോഗസ്ഥര്‍ പിന്‍വാങ്ങുകയായിരുന്നു.