കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഗംഗാസാഗർ ഉൽസവത്തിനിടെ തിക്കിലും തിരക്കിലും പെട്ട് തീർത്ഥാടകരായ ആറു സ്ത്രീകൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.
ഗംഗാ നദിക്കരയിലെ ഗംഗാസാഗർ ദ്വീപിൽ ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് അപകടം നടന്നത്. പുണ്യസ്നാനത്തിനായി എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. കാച്ചുബെരിയ ഗട്ടിലേക്ക് പോകാൻ ഭക്തർ തിരക്ക് കൂട്ടിയതാണ് അപകടത്തിന് കാരണം. ഗംഗാസാഗര്‍ സ്നാനത്തിനായി നിരവധിയാളുകളാണ് എത്തിയിരിക്കുന്നത്.
മകര സംക്രമ ദിനത്തില്‍ ഇവിടെ സ്നാനം നടത്തുന്നതിനും അടുത്തുള്ള കപില മുനിയുടെ ക്ഷേത്രത്തില്‍ പ്രാര്‍ഥന നടത്തുന്നതിനുമായാണ് ഭക്തര്‍ എത്തിയത്. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ അഞ്ചു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ആറു വർഷം മുൻപ് സമാനമായ രീതിയിൽ ഉണ്ടായ അപകടത്തിൽ ഏഴു ഭക്തർ മരിച്ചിരുന്നു.

