10:54 AM 23/01/2017
ചെന്നൈ: ജെല്ലിക്കെട്ട് സമരം നടത്തുന്നവരെ മറീന ബീച്ചിൽ നിന്ന് ഒഴിപ്പിക്കാനുള്ള പൊലീസ് നീക്കത്തിനിടെ സംഘർഷം. തുടർന്ന് പൊലീസ് ലാത്തിവീശുകയും സമരക്കാർക്കു നേരെ ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. പരിക്കേറ്റ പത്ത് പേരെ ആശുപത്രിയിലെത്തിച്ചു. ബീച്ചിൽ നിന്നും പോയ സമരക്കാർ പിന്നീട് ട്രെയിൻ തടഞ്ഞ് പ്രതിഷേധിച്ചു. പൊലീസ് നീക്കത്തിനെതിരെ വിദ്യാർത്ഥികൾ മനുഷ്യചങ്ങല തീർത്ത് നഗരത്തിൻെറ വിവിധയിടങ്ങളിൽ നിലയുറപ്പിച്ചിരിക്കുകയാണ്. ബീച്ചിലേക്കുള്ള എല്ലാ റോഡുകളും തടഞ്ഞ് പൊലിസ് നിലയുറപ്പിച്ചിരിക്കുകയാണ്. പൊലീസ് സമരക്കാരെ ഒഴിപ്പിക്കുന്നതിനിടെ ചിലർ ഉച്ചത്തിൽ ദേശീയഗാനം ആലപിക്കുകയും ചെയ്തു.
തങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ ജനുവരി 26ന് റിപബ്ലിക് ദിന ചടങ്ങ് തടസപ്പെടുത്തുമെന്ന് യുവാക്കൾ ഭീഷണിയുയർത്തിയിട്ടുണ്ട്. രാവിലെ അഞ്ച് മണിയോടെയാണ് വൻ പൊലീസ് സംഘം ബീച്ചിലെത്തി സമരം നടത്തുന്നവരെ ഒഴിപ്പിക്കാൻ തുടങ്ങിയത്.

തമിഴ്നാട് നിയമസഭയിൽ നടക്കുന്ന ഗവർണറുടെ പ്രസംഗം ഡി.എം.കെ ബഹിഷ്കരിച്ചു. ജനാധിപത്യപരമായി സമരം ചെയ്യുന്നവരെ ബലപ്രയോഗത്തിലൂടെ നീക്കുന്നത് തെറ്റാണെന്ന് ഡി.എം.കെ പ്രസിഡണ്ട് എം.കെ. സ്റ്റാലിൻ വ്യക്തമാക്കി. ദിണ്ഡിഗലിൽ പിരിഞ്ഞു പോകാൻ വിസമ്മതിച്ച 150 പ്രക്ഷോഭകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ പൊലീസുകാരെ സംഭവസ്ഥലത്തേക്ക് അയച്ചു.
ജെല്ലിക്കെട്ട് വിഷയത്തിൽ സമരക്കാർക്കിടയിൽ ഭിന്നതയുണ്ടെന്ന് നേരത്തെ തന്നെ വാർത്തകൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസിെൻറ നടപടി. സ്ഥലത്ത് സംഘർഷാവസ്ഥ നില നിൽക്കുകയാണ്. ജെല്ലികെട്ട് പ്രക്ഷോഭം നടക്കുന്ന മറ്റു സ്ഥലങ്ങളിലും പൊലീസ് പ്രക്ഷോഭകരെ ഒഴിപ്പിക്കുന്നുണ്ട്. ജെല്ലിക്കെട്ട് സംബന്ധിച്ച് ഒാർഡിൻസ് ഇറക്കിയ സാഹചര്യത്തിൽ ഇനി സമരം തുടരേണ്ടന്ന നിലപാടിലാണ് ഒരു വിഭാഗം.എന്നാൽ നിയമ നിർമാണം നടത്തുന്നത് വരെ സമരവുമായി മുന്നോട്ട് പോകാനാണ് മറുവിഭാഗത്തിെൻറ തീരുമാനം.

