ഇ. അഹമ്മദിന്‍റെ മരണ വിവരം കേന്ദ്ര സർക്കാർ മറച്ചുവെച്ചെന്ന ആരോപണത്തിൽ ലോക്സഭയിൽ പ്രതിപക്ഷ പ്രതിഷേധം

11:45 am 3/2/2017
download (2)

ന്യൂഡൽഹി: മുസ്ലിംലീഗ് ദേശീയ പ്രസിഡന്‍റും മുന്‍ വിദേശകാര്യ സഹമന്ത്രിയും എം.പിയുമായ ഇ. അഹമ്മദിന്‍റെ മരണ വിവരം കേന്ദ്ര സർക്കാർ മറച്ചുവെച്ചെന്ന ആരോപണത്തിൽ ലോക്സഭയിൽ പ്രതിപക്ഷ പ്രതിഷേധം. സഭയിൽ വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് സഭയുടെ നടുത്തളത്തിലിറങ്ങി അംഗങ്ങൾ ബഹളം വെച്ചത്. ഇതേ തുടർന്ന് സഭ 12 മണിവരെ നിർത്തിവെച്ചു.

ആര്‍.എം.എല്‍. ആശുപത്രി അധികൃതരുടെ നടപടി സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എൻ.കെ പ്രേമചന്ദ്രനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ ഇത് പരിഗണിക്കാതെ സ്പീക്കർ ചോദ്യോത്തര വേളയുമായി മുന്നോട്ട് പോയതോടെ പ്രതിപക്ഷം നടുത്തത്തലിറങ്ങി ബഹളം വെക്കുകയായിരുന്നു.

ബജറ്റ് അവതരണം മുടങ്ങരുതെന്നു കരുതി ഇ. അഹമ്മദിന്റെ മരണവിവരം കേന്ദ്രസര്‍ക്കാര്‍ മറച്ചുവെക്കുകയായിരുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു. ബജറ്റ് അവതരണ തലേന്ന് പാര്‍ലമെന്‍റില്‍ കുഴഞ്ഞുവീണ് ആശുപത്രിയിലായപ്പോള്‍ അഹമ്മദിനെ വെന്‍റിലേറ്ററിലാക്കി. ബന്ധുക്കളെപോലും അദ്ദേഹത്തെ കാണാൻ അനുവദിച്ചില്ല. മതപരമായ അനുഷ്ഠാനങ്ങള്‍ക്ക് സമ്മതിക്കാത്തതിന് പിന്നിലും ദുരൂഹതയുണ്ടെന്നായിരുന്നു ആരോപണം.

രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍, മുതിര്‍ന്ന നേതാക്കളായ എ.കെ. ആന്‍റണി, സീതാറാം യെച്ചൂരി തുടങ്ങിയവരും സംഭവത്തിൽ അന്വേഷണം വേണമെന്ന ആവശ്യം ഡല്‍ഹിയില്‍ നടന്ന അനുശോചനയോഗത്തില്‍ ഉന്നയിച്ചിരുന്നു. ഇ. അഹമ്മദിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ ഡല്‍ഹിയിലെ വസതിയിലത്തെിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കുടുംബാംഗങ്ങള്‍ ആശുപത്രിയിലെ ദുരനുഭവത്തെക്കുറിച്ച് പരാതിപ്പെട്ടിരുന്നു.