ഡസൽഡോർഫ്: ജർമനിയിൽ ട്രെയിൻ യാത്രക്കാർക്കു നേർക്കുണ്ടായ കോടാലി ആക്രമണത്തിൽ അഞ്ചുപേർക്കു പരിക്കേറ്റു. വടക്കൻ ജർമനിയിലെ ഡസൽഡോർഫിലായിരുന്നു ആക്രമണം. ഭീകരാക്രമണമല്ലെന്നും യുഗോസ്ളാവ്യൻ പൗരനാണ് ആക്രമണത്തിനു പിന്നിലെന്നും പോലീസ് അറിയിച്ചു. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അക്രമിക്കു മാനസികാസാസ്ഥ്യമുണ്ടെന്നു സംശയിക്കുന്നതായും പോലീസ് വ്യക്തമാക്കി.
പാലത്തിൽനിന്നു ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇയാൾക്കു ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. കൂടുതൽ പ്രതികൾ ആക്രമണത്തിനു പിന്നിലുണ്ടോ എന്നു പോലീസ് പരിശോധിച്ചുവരികയാണ്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. സംഭവസ്ഥലത്ത് കൂടുതൽ പോലീസിനെ നിയോഗിച്ചിട്ടുണ്ട്.

