04 :00 pm 17/3/2017

കൊച്ചി: ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട എറണാകുളത്തെ സി.എ വിദ്യാര്‍ഥിനി മിഷേല്‍ ഷാജി മരണത്തിന് മുമ്പ് കലൂര്‍ പള്ളിയില്‍ പ്രാര്‍ഥിക്കുന്ന മുഴുവന്‍ ദൃശ്യങ്ങളും ക്രൈംബ്രാഞ്ചിന് കൈമാറി. ഏഴ് സി.സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും ശേഖരിച്ച അരമണിക്കൂർ ദൈർഘ്യമുള്ള ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഗോശ്രീ പാലത്തിലേക്ക് നടക്കുന്നതിന് മുമ്പുള്ള ദൃശ്യങ്ങളാണിത്.
കലൂര്‍ പള്ളിയില്‍ നിന്ന് മിഷേല്‍ തിരിച്ചു പോകുന്നതുവരെയുള്ള ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. വൈകുന്നേരം 5.45 മുതല്‍ 6.12 വരെയുള്ള സമയങ്ങളിലേതാണിത്. പള്ളിക്കകത്തു കയറിയ മിഷേല്‍ 20 മിനിറ്റ് പ്രാര്ഥിക്കുന്നുണ്ട്. അതിന് ശേഷം വളരെ വേഗത്തില്‍ പുറത്തേക്ക് വരുകയും കുരിശ് പള്ളിക്ക് മുമ്പില്‍ പ്രാര്‍ഥിക്കുകയും ചെയ്യുന്നുണ്ട്. ഇവിടുത്തെ രണ്ട് ക്യാമറകളില്‍ മിഷേലിന്റെ മുഖം വ്യക്തമാണ്.
ഇതിന് ശേഷം റോഡിലേക്കിറങ്ങിയ മിഷേല്‍ ആദ്യം ഇടതു ഭാഗത്തേക്കാണ് പോയത്. രണ്ട് മിനിറ്റിനുള്ളില്‍ തിരികെ നടന്നു വലതു ഭാഗത്തേക്കു തിരിച്ചു പോയി. തിരിച്ച് വരുമ്പോൾ മിഷേല്‍ കൈയിലുള്ള ബാഗ് തുറന്ന് അടക്കുന്നുമുണ്ട്. എന്നാല്‍ മിഷേല്‍ ആരെയെങ്കിലും കണ്ട് ഭയന്ന് തിരിച്ച് നടന്ന് പോകുന്നതാണോ എന്നാണ് ബന്ധുക്കളുടെ സംശയം.
