10:53 am 11/4/2017

തിരുവനന്തപുരം: ജിഷ്ണു കേസിൽ സമരം നടത്തിയവർക്ക് ഒന്നും നേടാനായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ കാര്യങ്ങളും സർക്കാർ ചെയ്തിട്ടുണ്ട്. എന്തു കാര്യമാണ് അവർക്ക് സമരത്തിലൂടെ നേടാനുണ്ടായിരുന്നത്. സമരത്തിലേക്ക് പോകണോ വേണ്ടയോ എന്നത് കുടുംബം തീരുമാനിക്കേണ്ടതാണ്. സർക്കാർ ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്നും പിണറായി വ്യക്തമാക്കി.
വീഴ്ചയുണ്ടായാൽ നടപടി എടുക്കും. മകൻ നഷ്ടപ്പെട്ട അമ്മയുടെ മാനസികാവസ്ഥ പലരും മുതലെടുക്കുകയാണ്. അവർക്കുണ്ടായ മാനസിക ബുദ്ധിമുട്ട് എല്ലാവർക്കും ബോധ്യപ്പെട്ടതാണ്. ഡി.ജി.പി ഒാഫീസിൻെറ മുന്നിൽ സംഭവിക്കാൻ പാടില്ലാത്ത രംഗങ്ങളുണ്ടായിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമരത്തിൽ ശ്രീജിത്തിന്‍റെ പങ്ക് എന്താണെന്ന് അറിയില്ല. ജിഷ്ണുവിന്‍റെ അമ്മാവൻ ശ്രീജിത്ത് ആരെയൊക്കെ ബന്ധെപ്പട്ടിട്ടുണ്ടെന്ന് വ്യക്തമല്ല. എസ്.യു.സി.െഎ ഇവരെ റാഞ്ചിയിട്ടുണ്ട്. ജിഷ്ണുവിന്‍റേത് സി.പി.എം കുടുംബമാണെങ്കിൽ എസ്.യു.സി.െഎ ഇവരെ എങ്ങനെ റാഞ്ചി. എസ്.യു.സി.െഎ പ്രവർത്തകനെ അറസ്റ്റ് ചെയ്തപ്പോൾ അവരുടെ ഫോൺ ശ്രീജിത്തിൻെറ കൈയിൽ വന്നത് എങ്ങനെയാണെന്നും മുഖ്യമന്ത്രി ചോദിച്ചു.
താൻ ഇടപെട്ടാൽ പെട്ടെന്ന് തീരുന്ന സമരമായിരുന്നില്ല. സമരം നീട്ടികൊണ്ട് പോകാൻ ചിലർ ശ്രമം നടത്തി. സംഭവത്തിൽ കെ.എം ഷാജഹാന്‍റെ പങ്ക് എന്തെന്ന് പൊലീസ് അന്വേഷിക്കട്ടെ. വ്യക്തി വിരോധം ഉണ്ടായിരുന്നെങ്കിൽ ഷാജഹാനെതിരെ നേരത്തെ തന്നെ നടപടി സ്വീകരിക്കാമായിരുന്നു. ഉമ്മൻചാണ്ടി എന്നു മുതലാണ് ഷാജഹാന്‍റെ രക്ഷകനായതെന്നും പിണറായി ചോദിച്ചു.
