02:34 pm 12/4/2017
ന്യൂഡൽഹി: മമതാ ബാനർജിയുടെ തലക്ക് 11ലക്ഷം രൂപ വിലയിട്ട ബി.ജെ.പി യുവ നേതാവിന്‍റെ നടപടിയെ പാർലമെന്‍റിൽ രൂക്ഷമായി വിമർശിച്ച് സമാജ് വാദി പാർട്ടി എം.പി ജയാ ബച്ചൻ.
നിങ്ങൾക്ക് പശുക്കളെ സംരക്ഷിക്കാം. പക്ഷേ, സത്രീകളെ സംരക്ഷിക്കാൻ കഴിയാത്തത് എന്തുകൊണ്ടെന്നും ജയ രാജ്യസഭയിൽ ചോദിച്ചു. വിവിധ പ്രതിപക്ഷ പാർട്ടികളും വിഷയത്തിൽ സർക്കാറിന്‍റെ പ്രതികരണം ആവശ്യപ്പെട്ടു.
ബംഗാളിലെ ബി.ജെ.പി യുവ മോർച്ച നേതാവ് യോഗേഷ് വാർഷ്നെയാണ് ഹനുമാൻ ജയന്തിക്ക് ആഘോഷങ്ങളുടെ ഭാഗമായി ബിർഭുമിൽ നടത്തിയ റാലിക്കിടെ മമതയുടെ തലക്ക് വിലയിട്ടത്.
ജനങ്ങളെ പൊലീസ് ലാത്തികൊണ്ട് ക്രൂരമായി നേരിടുന്ന മമത രാക്ഷസിയാണ്. ജനങ്ങൾക്കെതിരെയുള്ള പൊലീസ് നടപടി കണ്ടപ്പോൾ തനിക്ക് തോന്നിയത് മമതയുടെ തലയറുത്തു കൊണ്ടുവരുന്നവന് 11 ലക്ഷം നൽകുമെന്ന് പറയാനാണെന്നും വർഷ്നെ പറഞ്ഞിരുന്നു.
സ്ത്രീകൾക്കെതിരെ ഇതുപോലെ സംസാരിക്കാൻ ഒരാൾക്ക് എങ്ങനയാണ് ധൈര്യം വരുന്നത്. ഇങ്ങനെയാണോ നിങ്ങൾ രാജ്യത്തെ സ്ത്രീകളെ സംരക്ഷിക്കാൻ പോകുന്നത്. സ്ത്രീകൾ അരക്ഷിതരാണ്. ഇതാണോ നിങ്ങൾ പ്രോത്സാഹിപ്പിക്കുന്നതെന്നും ജയ ബച്ചൻ ചോദിച്ചു.
ഇത്തരം പരാമർശങ്ങശള അപലപിക്കുന്നുവെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി പാർലിമെൻറിൽ അറിയിച്ചു.
ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കെപ്പട്ട ഒരു മുഖ്യമന്ത്രിക്കെതിരെ ആരും ഇത്തരം പരാമർശം നടത്തരുതെന്ന് കേന്ദ്രമന്ത്രി ആനന്ദ് കുമാർ പ്രതികരിച്ചു.