സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടുന്നു.

04:16 pm 16/4/2017


തിരുവനന്തപുരം: യൂണിറ്റിന് 10 മുതല്‍ 30 പൈസ വരെ കൂട്ടാനാണ് നീക്കം. നിരക്ക് വര്‍ദ്ധന അടുത്തയാഴ്ച നിലവില്‍ വരും. നാളെ ചേരുന്ന റെഗുലേറ്ററി കമ്മീഷന്റെ യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും.
മൂന്ന് വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് വൈദ്യുതിനിരക്ക് കൂടുന്നത്. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 10 പൈസ കൂടും. 51 മുതല്‍ 100 യൂണിറ്റ് വരെ 20 പൈസയും, 100 യൂണിറ്റിന് മുകളില്‍ 30 പൈസയും നിരക്ക് കൂട്ടാനാണ് തീരുമാനം. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക്, കുറഞ്ഞ വിലയ്ക്ക് വൈദ്യുതി നല്‍കാനും റെഗുലേറ്ററി കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്.
യൂണിറ്റിന് 2 രൂപ 80 പൈസ നിരക്കിന് പകരം, ഒന്നര രൂപയ്ക്ക് വൈദ്യുതി നല്‍കാനാണ് തീരുമാനം. കാര്‍ഷികാവശ്യത്തിനുള്ള വൈദ്യുതിക്ക് നിരക്കില്‍ വര്‍ദ്ധനയില്ല. ഭക്ഷ്യവിളകള്‍ക്ക് പുറമേ തോട്ടവിളകളേയും നിരക്ക് വര്‍ദ്ധനയില്‍ നിന്ന് ഒഴിവാക്കി. വ്യാവസായിക ഉപഭോക്താക്കള്‍ക്കും നിരക്ക് കൂട്ടേണ്ടെന്നാണ് റെഗുലേറ്ററി കമ്മീഷന്റെ തീരുമാനം.
പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്ന വകയില്‍, പ്രതിമാസം 70 കോടി രൂപയാണ് കെഎസ്ഇബിയുടെ ബാധ്യത. ശരാശരി 76 ദശലക്ഷം യൂണിറ്റാണ് ഇപ്പോഴത്തെ പ്രതിദിന ഉപഭോഗം. ഇതില്‍ 60 ദശലക്ഷം യൂണിറ്റ് വൈദ്യുതിയും പുറത്തുനിന്ന് വാങ്ങുകയാണ്. 16 ദശലക്ഷം യൂണിറ്റ് മാത്രമാണ് ഇപ്പോഴത്തെ ആഭ്യന്തര ഉത്പാദനം. വ്യാവസായിക മേഖലയെ ഒഴിവാക്കി, സാധാരണ ഉപഭോക്താവിന് മാത്രമാണ് ഇക്കുറി നിരക്ക് വര്‍ദ്ധന. എങ്കിലും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള ഇളവ് പ്രതീക്ഷയാണ്.