മൂന്നാർ: അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് ജാഗ്രതക്കുറവുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലാ കളക്ടറെയാണ് മുഖ്യമന്ത്രി അതൃപ്തി അറിയിച്ചത്. സൂര്യനെല്ലി പാപ്പാത്തിചോലയിൽ റവന്യു ഭൂമി കൈയേറി സ്ഥാപിച്ച കുരിശ് നീക്കം ചെയ്ത സംഭവത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. ഒഴിപ്പിക്കൽ നടപടിയിൽ കൂടിയാലോചന വേണമായിരുന്നു. സർക്കാർ ഭൂമിയെന്ന് ഉറപ്പുണ്ടായിരുന്നെങ്കിൽ ബോർഡ് സ്ഥാപിച്ചാൽ മതിയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേവികുളം തഹസിൽദാറുടെയും ഭൂസംരക്ഷണ സേനയുടെയും നേതൃത്വത്തിൽ വ്യാഴാഴ്ച പുലർച്ചെ ആറ് മുതലാണ് ഒഴിപ്പിക്കൽ നടപടി ആരംഭിച്ചത്. സംഘർഷ സാധ്യത കണക്കിലെടുത്ത് പോലീസിന്റെ സാന്നിധ്യത്തിൽ പുലർച്ചെ തന്നെ ഒഴിപ്പിക്കൽ നടപടി ആരംഭിക്കുകയായിരുന്നു. ആദ്യഘട്ടമായി കുരിശു സ്ഥാപിച്ചിരുന്ന കൽകെട്ട് തകർത്ത് കുരിശ് എടുത്തു മാറ്റി. സമീപത്തുണ്ടായിരുന്ന ഷെഡ് ഉദ്യോഗസ്ഥർ തീയിട്ട് നശിപ്പിക്കുകയും ചെയ്തു.
ദേവികുളം തഹസിൽദാറുടെ നേതൃത്വത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്. സ്ഥലത്തേക്ക് പോകുന്നവഴിയിൽ വാഹനങ്ങൾ നിർത്തിയിട്ട് പ്രദേശവാസികൾ വഴിതടയാൻ ശ്രമിച്ചിരുന്നു. മാർഗ തടസമുണ്ടാക്കിയ വാഹനങ്ങൾ ജെസിബി ഉപയോഗിച്ച് ഉദ്യോഗസ്ഥർ മാറ്റി. സംഘർഷ സാധ്യത കണക്കിലെടുത്ത് പാപ്പാത്തിച്ചോലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.