ഗുരുവായൂർ ക്ഷേത്രത്തിന് ഫോണിലൂടെ ഭീഷണി.

02:02 pm 20/5/2017

ഗുരുവായൂർ: മനുഷ്യബോംബ് ഉപയോഗിച്ച് ക്ഷേത്രം തകർക്കുമെന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്. രാവിലെ 8.15 ഓടെ ക്ഷേത്ര ഗോപുരത്തിലെ ഫോണിൽ വിളിച്ച് ഒരു സമുദായ സംഘടനയുടെ തീവ്രവാദി വിഭാഗം നേതാവാണെന്നും ക്ഷേത്രത്തിൽ വ്യാപക അഴിമതിയാണ് നടക്കുന്നതെന്നും പറഞ്ഞ ശേഷമായിരുന്നു ഭീഷണി.

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച പോലെ സ്ത്രീകളെ ഉപയോഗിച്ച് ക്ഷേത്രത്തിൽ ബോംബ് സ്ഫോടനം നടത്തുമെന്നായിരുന്നു ഭീഷണി. ഡ്യൂട്ടിയിലുണ്ടായിരുന്ന ക്ഷേത്രം മാനേജർ ടി.വി.കൃഷ്ണദാസാണ് ഫോണ്‍ എടുത്തത്. കോളർ ഐഡിയിൽ ലഭ്യമായ ഫോണ്‍ നന്പർ മാനേജർ ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് കൈമാറി. അഡ്മിനിസ്ട്രേറ്റർ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് വിവരം കൈമാറി.

ഗുരുവായൂർ എസിപി പി.എ.ശിവദാസന്‍റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാനേജരെ വിളിച്ച നന്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇന്നു ചേരുന്ന ദേവസ്വം ഭരണസമിതിയും വിഷയം ചർച്ച ചെയ്യും.