07:34 am 19/6/2017
തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ ആയിരിക്കെ അവധിയിൽ പ്രവേശിച്ച ഡി.ജി.പി ജേക്കബ് തോമസ് തിങ്കളാഴ്ച സർവിസിൽ തിരിച്ചെത്തും. ഇദ്ദേഹത്തിന് ഏത് പദവിയാണ് നൽകേണ്ടതെന്ന കാര്യത്തിൽ ഞായറാഴ്ച രാത്രി വൈകിയും ആഭ്യന്തരവകുപ്പിൽനിന്ന് തീരുമാനമുണ്ടായിട്ടില്ല. സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് ടി.പി. സെൻകുമാർ ഒഴിഞ്ഞ ഐ.എം.ജി ഡയറക്ടർ സ്ഥാനത്തേക്ക് താൽക്കാലികമായെങ്കിലും നിയമിച്ചേക്കുമെന്ന് സൂചനയുണ്ട്.ലോക്നാഥ് ബെഹ്റയെ വിജിലൻസ് മേധാവിയാക്കിയെങ്കിലും ജേക്കബ് തോമസിനെ ഈ സ്ഥാനത്തുനിന്ന് നീക്കി ഉത്തരവിറക്കിയിട്ടില്ല. ഇതിനാലാണ് ആശയക്കുഴപ്പം നിലനിൽക്കുന്നത്.
ജൂൺ 30ന് ടി.പി. സെൻകുമാർ വിരമിക്കുമ്പോൾ സംസ്ഥാനത്തെ മുതിർന്ന ഡി.ജി.പിയായി ജേക്കബ് തോമസ് മാറും. സുപ്രീംകോടതി ഉത്തരവിെൻറ പശ്ചാത്തലത്തിൽ മുതിർന്ന ഡി.ജി.പിയെയാണ് സംസ്ഥാന പൊലീസ് മേധാവിയാക്കേണ്ടത്. എന്നാൽ, ഡി.ജി.പി സ്ഥാനത്തേക്ക് ജേക്കബ് തോമസിനെ കൊണ്ടുവരുന്നതിനോട് സി.പി.എമ്മിനും സി.പി.ഐക്കും താൽപര്യമില്ല. മുഖ്യമന്ത്രി പിണറായി വിജയന് ജേക്കബ് തോമസിനോട് താൽപര്യമുണ്ടെങ്കിലും പാർട്ടിയെ മറികടന്ന് എന്ത് ചെയ്യാൻ കഴിയുമെന്നത് കണ്ടറിയണം.
ലോക്നാഥ് ബെഹ്റയെ വീണ്ടും പൊലീസ് മേധാവിയായി നിയമിക്കുന്നതിൽ മുഖ്യമന്ത്രിക്ക് താൽപര്യമില്ലെന്നാണ് വിവരം. ഒരുപക്ഷേ പാർട്ടിയുടെ താൽപര്യം കണ്ടറിഞ്ഞ് ബെഹ്റയെ പൊലീസ് തലപ്പത്തേക്ക് കൊണ്ടുവരികയാണെങ്കിൽ സെൻകുമാറിെൻറ വഴിയേ ജേക്കബ് തോമസിനും സുപ്രീംകോടതിയെ സമീപിക്കാം.