അതിര്‍ത്തി മേഖലകളിലും നിയന്ത്രണരേഖയിലും കൂടുതല്‍ സൈനികരെ ഇന്ത്യ വിന്യസിപ്പിച്ചു.

09:17 am 5/10/2016
download (1)

ന്യൂഡൽഹി: അതിര്‍ത്തി മേഖലകളിലും നിയന്ത്രണരേഖയിലും സുരക്ഷ വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി കൂടുതല്‍ സൈനികരെ ഇന്ത്യ വിന്യസിപ്പിച്ചു. വടക്കേ ഇന്ത്യയിലെ വിവിധ സേനാ യൂണിറ്റുകളില്‍ നിന്നുള്ള സൈനികരെയാണ് പുനർവിന്യസിപ്പിച്ചത്. അഫ്ഗാന്‍ അതിര്‍ത്തിയിലെ സൈനികരെ പാകിസ്​താൻ ഇന്ത്യന്‍ അതിര്‍ത്തികളിലേക്ക് അയച്ചുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യ അതിർത്തിയിൽ സേനാ സാന്നിധ്യം ശക്തമാക്കിയത്. കരസേന വടക്കൻ കമാൻഡിന് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രംസിംഗെയുമായി ഡൽഹിയിൽ കൂടിക്കാഴ്ച്ച നടത്തും. സാര്‍ക് ഉച്ചകോടി മാറ്റിവെക്കേണ്ട സാഹചര്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാവും. പാക് അധീന കശ്മീരിലെ ഭീകരതാവളങ്ങളും പരിശീലന കേന്ദ്രങ്ങളും പൂര്‍ണമായി തകര്‍ക്കണമെങ്കില്‍ ആറു മാസത്തെ നിരന്തരമായ നടപടി ആവശ്യമാണെന്ന് കരസേനാ നേതൃത്വം കേന്ദ്രസര്‍ക്കാറിനെ അറിയിച്ചു. മിന്നലാക്രമണങ്ങള്‍ ഇനിയും ആവശ്യമായി വന്നേക്കുമെന്നാണ് സേനാ നേതൃത്വം വിലയിരുത്തുന്നത്.