അന്താരാഷ്ട്ര ഫുട്ബാളില്‍ നിന്നും മെസ്സി വിരമിച്ചു

11:30AM 27/6/2016
download (1)

ന്യൂജഴ്‌സി: കോപ അമേരിക്ക ഫൈനലില്‍ ചിലിയോട് തോറ്റതോടെ അന്താരാഷ്ട്ര ഫുട്ബാളില്‍ നിന്നും വിരമിക്കുന്നതായി സൂപ്പര്‍താരം ലയണല്‍ മെസ്സി. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. ടൂര്‍ണമെന്റില്‍ മെസ്സിയുടെ മികവിലാണ് അര്‍ജന്റീന കലാശപ്പോരാട്ടം വരെയെത്തിയത്. ചിലി തീര്‍ത്ത പ്രതിരോധപ്പൂട്ടില്‍ മെസ്സി കുരുങ്ങിപ്പോയിരുന്നു. പെനാല്‍ട്ടി ഷൂട്ടൗട്ടെത്തിയപ്പോള്‍ മെസ്സി ദുരന്ത നായകനായി. കിക്കെടുത്ത മെസ്സിയുടെ പന്ത് നേരെ പുറത്തേക്ക്, തലതാഴ്ത്തി മെസ്സി നടന്നു നീങ്ങി. കൈയത്തെുമകലെനിന്നും വീണ്ടുമൊരു നഷ്ടം കൂടി മെസ്സിയെ തേടിയെത്തി. രണ്ടു പതിറ്റാണ്ടുകാലം നീണ്ടുനിന്ന കാത്തിരിപ്പ് മൂന്നാം തവണയും തട്ടിയകന്നപ്പോഴാണ് മെസ്സിയുടെ വിരമിക്കല്‍ പ്രഖ്യാപനം.

അഞ്ചുതവണ മികച്ച ലോക ഫുട്ബാളറായിട്ടും അര്‍ജന്റീനയുടെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായിട്ടും ക്ലബ് കുപ്പായത്തില്‍ കിരീടങ്ങള്‍ ഏറെ വെട്ടിപ്പിടിച്ചിട്ടും ഇതിഹാസങ്ങളുടെ പട്ടികയില്‍ അപൂര്‍ണമായിരുന്നു. പെലെ, മറഡോണ, റൊണാള്‍ഡോ, സിദാന്‍ തുടങ്ങിയ മഹാരഥന്മാര്‍ അലങ്കരിക്കുന്ന വിശ്വതാരങ്ങളുടെ പട്ടികയില്‍ ചോദ്യംചെയ്യപ്പെടാതിരിക്കാന്‍ മെസ്സിക്ക് ഇത്തവണ കിരീടം അനിവാര്യമായിരുന്നു.

രണ്ടുവര്‍ഷം മുമ്പ് ബ്രസീലിലെ മാറക്കാന സ്‌റ്റേഡിയത്തിലും ഒരുവര്‍ഷം മുമ്പ് ചിലിയിലെ സാന്റിയാഗോ സ്‌റ്റേഡിയത്തിലും കണ്ട കാഴ്ചകളുടെ തനിയാവര്‍ത്തനമായിരുന്നു ന്യൂജഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്‌റ്റേഡിയത്തിലും ഇന്നുണ്ടായത്. ബ്രസീല്‍ ലോകകപ്പില്‍ ഏറ്റവും മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് അവാര്‍ഡ് ഏറ്റുവാങ്ങി മടങ്ങുമ്പോഴും ലയണല്‍ മെസ്സിയുടെ നിറഞ്ഞുതുളുമ്പിയ കണ്ണുകള്‍ ആ കിട്ടാതെപോയ സ്വര്‍ണകപ്പിലായിരുന്നു. ഒരുവര്‍ഷത്തിനിപ്പുറം ചിലിയില്‍ നടന്ന കോപ ഫൈനലില്‍ കൂടുതല്‍ വികാരതീവ്രമായി. ചിലിയോട് അന്നും പെനാല്‍റ്റിഷൂട്ടൗട്ടില്‍ കീഴടങ്ങിയ മെസ്സി മികച്ച താരത്തിനുള്ള അവാര്‍ഡുപോലും സ്വീകരിക്കാതെ നടന്നകന്നപ്പോള്‍ ആരാധകലോകത്തിന്റെ കണ്ണുകളും തുളുമ്പി. ഇക്കുറി കിരീടധാരണം ഉറപ്പിച്ചായിരുന്നു നീലപ്പട ടൂര്‍ണമെന്റില്‍ കളിക്കാനെത്തിയത്. ടീമിലെ മിക്ക താരങ്ങളും കോപയില്‍ താടിയുമായാണ് പ്രത്യക്ഷപ്പെട്ടത്. കിരീടം നേടിയാലെ താടിവടിക്കൂ എന്ന് ചില അര്‍ജന്റീന താരങ്ങള്‍ പ്രതിഞ്ജ എടുത്തതായും വാര്‍ത്തകളുണ്ടായിരുന്നു. കോപ ഫൈനലിലേക്കുള്ള അര്‍ജന്റീനയുടെ കുതിപ്പില്‍ ചിലിയോടുള്ള മധുര പ്രതികാരവും അതുവഴി കീരീടനേട്ടവും ആരാധക ലോകം പ്രതീക്ഷിച്ചിരുന്നു.