01:44 pm 09/11/2016
വാഷിങ്ടൺ: അമേരിക്കയുടെ 45ാ പ്രസിഡന്‍റായി റിപ്ലബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. 538 അംഗ ഇലക്ടറൽ വോട്ടിൽ 288 വോട്ട് നേടിയാണ് എതിർ സ്ഥാനാർഥി ഹിലരി ക്ലിന്‍റനെ പരാജയപ്പെടുത്തിയത്. യു.എസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന പ്രത്യേകതയോടെയാണ് എഴുപതുകാരനായ ട്രംപിന്റെ സ്ഥാനാരോഹണം. 2017 ജനുവരി 20ന് അദ്ദേഹം ഔദ്യോഗികമായി സ്ഥാനമേൽക്കും. തന്നെ വോട്ട് നൽകി വിജയിപ്പിച്ച് എല്ലാവരോടും ട്രംപ് നന്ദി അറിയിച്ചു.
ഇതൊരു ചരിത്ര സംഭവമാണെന്ന് ജനങ്ങൾ പറയുന്നു. അത് തെളിയിക്കുക എന്നതാണ് നമ്മുടെ ദൗത്യം. താൻ എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്‍റായിരിക്കുമെന്നും ട്രംപ് പറഞ്ഞു. ഹിലരി തന്നെ വിളിച്ച് അഭിനന്ദനം അറിയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
19 വോട്ടുകള്‍ നേടിയ ഹിലരിയുടെ പരാജയത്തോടെ എട്ടു വര്‍ഷത്തെ ഡെമോക്രാറ്റിക്ക് ആധിപത്യമാണ് അവസാനിച്ചത്. യു.എസ് ഹൗസിലേക്ക് 221 വോട്ടുകളിലൂടെയും യു.എസ് സെനറ്റിലേക്ക് 51 വോട്ടുകളിലൂടെയും റിപ്പബ്ലിക്കന്‍സ് ഭൂരിപക്ഷം നേടി.
ഹിലരിയുടെ തോൽവിയോടെ യു.എസിന് ആദ്യ വനിതാ പ്രസിഡന്‍റിനെയും നഷ്ടമായി. നിര്‍ണായക സംസ്ഥാനമായ ഒഹായോയിലും ഹിലരിക്ക് മുന്‍തൂക്കമുണ്ടെന്ന് കരുതിയ അര്‍ക്കന്‍സോയിലും ട്രംപ് വിജയിച്ചത് കയറിയതും ഹിലരിക്ക് തിരിച്ചടിയായി. ‘സ്വിങ്’ സ്റ്റേറ്റുകളില്‍ അഞ്ചും ട്രംപിന് അനുകൂലമായി വോട്ട് ചെയ്തു. പരമ്പരാഗതമായി ഡെമോക്രാറ്റുകൾക്ക് മുന്‍തൂക്കമുള്ള പല സംസ്ഥാനങ്ങളിലും ഹിലരി പിന്നോട്ട് പോയപ്പോള്‍ ഇരുകക്ഷികൾക്കും ഭൂരിപക്ഷമില്ലാത്ത സ്റ്റേറ്റുകളിൽ പലതും ട്രംപ് നേടി.