ആശ്വാസമായി കെ.എസ്.ആര്‍.ടി.സി

09:18 am 29/8/2016
images (2)
കൊച്ചി: ട്രെയിന്‍ അപകടത്തത്തെുടര്‍ന്ന് വഴിയില്‍ കുടുങ്ങിയ യാത്രക്കാരെ വീടുകളിലത്തെിക്കാന്‍ സ്പെഷല്‍ സര്‍വിസുകളൊരുക്കി കെ.എസ്.ആര്‍.ടി.സി. എറണാകുളത്തുനിന്ന് തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, ഷൊര്‍ണൂര്‍ ഭാഗങ്ങളിലേക്ക് 27 സ്പെഷല്‍ സര്‍വിസ് നടത്തി. എറണാകുളത്തുനിന്ന് സൗത് റെയില്‍വേ സ്റ്റേഷന്‍ വഴിയാണ് ബസുകള്‍ പുറപ്പെട്ടത്. റെയില്‍വേയുടെ പ്രത്യേക ആവശ്യപ്രകാരമായിരുന്നു സര്‍വിസ്. 15 എ.സി ബസുകളും 12 സൂപ്പര്‍ ഫാസ്റ്റ് ബസുകളും ഓടിച്ചു. കോഴിക്കോട്ടേക്ക് എട്ട് എ.സി ബസുകളും അഞ്ച് സൂപ്പര്‍ ഫാസ്റ്റ് ബസുകളും സര്‍വിസ് നടത്തി. തിരുവനന്തപുരത്തേക്ക് മൂന്ന് എ.സി ബസുകള്‍ക്കു പുറമെ അഞ്ച് സൂപ്പര്‍ ഫാസ്റ്റ് ബസുകളും പാലക്കാട്ടേക്ക് ഒരു എ.സി ബസുമുണ്ടായിരുന്നു. ബാക്കി ബസുകള്‍ തൃശൂരിലേക്കാണ് സര്‍വിസ് നടത്തിയത്. ബസ് സര്‍വിസിന്‍െറ മുഴുവന്‍ ചെലവും റെയില്‍വേ വഹിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പറവൂര്‍, ആലപ്പുഴ, മൂവാറ്റുപുഴ, എറണാകുളം ഡിപ്പോകളില്‍നിന്നാണ് സ്പെഷല്‍ സര്‍വിസിന് ബസ് അനുവദിച്ചത്. ഞായറാഴ്ചയായതിനാല്‍ തിരക്ക് കുറഞ്ഞ റൂട്ടുകളിലെ ബസുകളും സ്പെഷല്‍ സര്‍വിസിനായി വിട്ടുനല്‍കിയെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പറഞ്ഞു. അവധിയിലായിരുന്ന ജീവനക്കാരെ തിരിച്ചുവിളിച്ചാണ് പല സര്‍വിസുകളും നടത്തിയത്.
എറണാകുളം സൗത് റെയില്‍വേ സ്റ്റേഷനില്‍നിന്ന് നോര്‍ത് സ്റ്റേഷനിലേക്ക് പോകാന്‍ പൊലീസ് വാനും റെയില്‍വേ സജ്ജമാക്കിയിരുന്നു. ജനശതാബ്ദി എറണാകുളത്ത് സര്‍വിസ് അവസാനിപ്പിച്ചതിനാല്‍ കോഴിക്കോട്ടേക്കുള്ള ബസുകളിലായിരുന്നു തിരക്ക് കൂടുതല്‍. പാലക്കാട്, തൃശൂര്‍, ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനുകളില്‍നിന്ന് തെക്കോട്ടുള്ള യാത്രക്കാര്‍ക്കും റെയില്‍വേ ബസ് സൗകര്യമൊരുക്കിയിരുന്നു. സ്വകാര്യ ബസുകളെയും ആശ്രയിച്ചു.