കര്‍ഷകനായ ബോറയുടെ പക്കല്‍ 37 പാസ്ബുക്ക്, 44 എ.ടി.എം കാര്‍ഡ്

11:05 am 5/12/2016
images
ഗുവാഹതി: കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളിപ്പെടുത്തിയ ഗുജറാത്തിലെ വ്യവസായിക്കൊപ്പം ചേര്‍ത്തുവെക്കാന്‍ ഈയിനത്തില്‍ മറ്റൊരാള്‍കൂടി. 37 ബാങ്ക് പാസ്ബുക്കുകളും 44 എ.ടി.എം കാര്‍ഡുകളുമായി അസമില്‍നിന്നുള്ള കര്‍ഷകനായ ജിന്‍റു ബോറയാണ് വാര്‍ത്തകളില്‍ ഇടംപിടിച്ചത്. മധുപൂര്‍ ഗ്രാമത്തിലെ ബോറയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ അസം പൊലീസാണ് ഇത്രയും പണമിടപാട് രേഖകള്‍ പിടിച്ചെടുത്തത്.

എ.ടി.എം കാര്‍ഡിനും പാസ്ബുക്കിനും പുറമെ 200 ഒഴിഞ്ഞ ചെക്കുകള്‍, ഒഴിഞ്ഞ മുദ്രക്കടലാസ്, ലാപ്ടോപ്, 22,380 രൂപ എന്നിവയും പൊലീസിന്‍െറ കൈയില്‍ തടഞ്ഞു. ഗ്രാമീണര്‍ക്ക് നല്‍കിയ വായ്പക്കുള്ള ഉറപ്പിനായി സൂക്ഷിച്ചവയാണ് പാസ്ബുക്കും എ.ടി.എം കാര്‍ഡുകളുമെന്ന് ബോറ പറഞ്ഞതായി പൊലീസ് സൂപ്രണ്ട് വിഭവ് ചന്ദ്രകാന്ത് നിമ്പാല്‍ക്കര്‍ അറിയിച്ചു.

എന്നാല്‍, കള്ളപ്പണത്തിന്‍െറ സാധ്യത തള്ളിക്കളയുന്നില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇയാളുടെ കൈയില്‍നിന്ന് അസാധുവാക്കിയ നോട്ടുകള്‍ കണ്ടെടുക്കാനായില്ളെന്നും അതിനാല്‍ ലഘുവായ ശിക്ഷ നല്‍കി ഒഴിവാക്കപ്പെട്ടേക്കുമെന്നും മറ്റൊരു അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു. ബോറയെ ചോദ്യംചെയ്യുന്നതായും ഇയാളുടെ പക്കലുള്ള അക്കൗണ്ടുകളില്‍ എത്ര പണമുണ്ടെന്നും അതാരുടേതാണെന്നും അന്വേഷിക്കുന്നതായും ഉദ്യോഗസ്ഥന്‍ പറഞ്ഞു.